‘മലയാളമറിയാതെ അദ്ദേഹം ആദ്യമായി എനിക്ക് പാടി അയച്ച ഗാനം’- പ്രണയകാല ഓർമ്മകൾ പങ്കുവെച്ച് ആശ ശരത്ത്

February 17, 2021

നൃത്തവേദിയിൽ നിന്നും സീരിയലിലേക്കും പിന്നീട് സിനിമാലോകത്തേക്കും ചുവടുവെച്ച താരമാണ് ആശ ശരത്ത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തുടക്കം മുതൽ തന്നെ സാന്നിധ്യം അറിയിച്ച ആശ ശരത്ത് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗറിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവെച്ച തന്റെ പ്രണയകഥയാണ് ആശ ശരത്ത് പ്രണയ ദിനത്തിൽ പങ്കുവെച്ചത്. ഭർത്താവ് ശരത്തിന്റെ വിവാഹാലോചനയും ആദ്യ സമ്മാനത്തിന്റെയും അതിലൂടെ പ്രിയപ്പെട്ടതായി മാറിയ ഗാനവുമാണ് വീഡിയോയിൽ നടി പങ്കുവയ്ക്കുന്നത്.

പതിനെട്ടാം വയസിൽ ഒരു ടെലിവിഷൻ പരിപാടിയിൽ ആശയുടെ നൃത്തം കണ്ടാണ് ശരത്ത് വിവാഹം ആലോചിച്ചത്. അതിനുശേഷം ഒരുവർഷം കഴിഞ്ഞാണ് ആദ്യമായി ഇരുവരും തമ്മിൽ കാണുന്നത്. ആദ്യ കാഴ്ചയ്ക്ക് മുൻപ്, പ്രണയ സമ്മാനമായി ശരത്ത് ഒരു കാസറ്റിൽ പാടി അയച്ച മനോഹര ഗാനം ബെവൻ വേദിയിൽ ആലപിച്ചപ്പോഴാണ് ആശ ഓർമ്മകൾ പങ്കുവെച്ചത്. നാസിക്കിൽ ജനിച്ചു വളർന്ന ശരത്ത് മലയാളമറിയാതെ, പാടാനറിയാതെ ആശയ്ക്കായി പാടി അയച്ച കാസറ്റ് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് താരം.

ഈറൻ മേഘം പൂവും കൊണ്ട്.. എന്ന ഗാനമായിരുന്നു പാടി അയച്ചത്. 27 വർഷമായി എന്റെ നെഞ്ചോട് ചേർത്തുവെച്ചിരിക്കുന്ന പാട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആശ പാട്ടിനെക്കുറിച്ച് പറയുന്നത്. ടോപ് സിംഗറിന്റെ നൂറാം എപ്പിസോഡിൽ ആശ ശരത്ത് അവതരിപ്പിച്ച മറ്റൊരു ക്ലാസ്സിക്കൽ നൃത്തവും ശ്രദ്ധനേടിയിരുന്നു. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ആശ ശരത്ത് ആഗ്രഹിക്കുന്നത്. അഭിനയ ജീവിതത്തിന്റെ തുടക്കം മിനിസ്ക്രീനിലായിരുന്നുവെങ്കിലും ഇപ്പോൾ മലയാള സിനിമയുടെ പ്രധാന മുഖങ്ങളിലൊന്നാണ് ആശ ശരത്ത്. സിനിമയിൽ സജീവമാണെങ്കിലും വിദേശത്ത് നൃത്ത സ്‌കൂളും നടത്തുന്നുണ്ട് താരം. ഇടവേളകളിൽ നാട്ടിലേക്ക് എത്തിയാണ് സിനിമയിൽ അഭിനയിക്കുന്നത്.

അതേസമയം, ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിലെ ഗീത പ്രഭാകർ എന്ന ഐ ജി വേഷമാണ് ആശയെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാക്കിയത്. ഇപ്പോഴിതാ, ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുകയാണ്.

Story highlights- asha sarath about husband