‘തീർച്ചയായും ഒരു ഗംഭീര തീയേറ്റർ അനുഭവം ആകുമായിരുന്നു മാലിക്’- ആന്റോ ജോസഫിന്റെ വാക്കുകൾ

ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ മേക്കോവറിനേക്കാൾ അഭിനയത്തിലും മേക്കിങ്ങിലുമാണ് മികവ് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഫഹദ് ഫാസിൽ ഏറ്റവുമധികം സമയം ചിലവഴിച്ചതും നിർമാതാവായ ആന്റോ ജോസഫിന്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രവുമാണ് മാലിക്. റിലീസിന്റെ ഭാഗമായി ആന്റോ ജോസഫ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
ആന്റോ ജോസഫിന്റെ വാക്കുകൾ;
മാലിക് നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. അമസോൺ പ്രൈമിലൂടെ. ഒരുപാട് പേരുടെ സ്വപ്നമാണ്, മാലിക്. എഴുതി സംവിധാനം ചെയ്ത മഹേഷ് നാരായണന്റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോർട്ടിന്റെ, മറ്റ് അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആർട്ട് ഡയറക്റ്റർ സന്തോഷ് രാമന്റെ, കൊസ്റ്റ്യുംസ് ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്റെ, ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തിയേറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും, ഒരു ഗംഭീര തീയേറ്റർ അനുഭവം ആകുമായിരുന്നു, മാലിക്.
Read More: ‘ഒരു തെക്കൻ തല്ല് കേസ്’ ഒരുങ്ങുന്നു- ബിജു മേനോനൊപ്പം പത്മപ്രിയയും നിമിഷയും റോഷനും
ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതാവ് എന്ന നിലയിൽ മാലിക് എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കൊവിഡ് അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക് നിങ്ങളിലേക്ക് എത്തുകയാണ്. കാണുക, ഒപ്പം നിൽക്കുക.
Story highlights- anto joseph about malik