മണ്ണിനടിയിൽ പതിനെട്ടു നിലയുള്ള അറയിൽ ഒളിച്ചു പാർത്ത ഇരുപതിനായിരത്തോളം മനുഷ്യർ- കപ്പഡോക്കിയയിലെ ഭൂഗർഭ നഗരം

October 17, 2021

തുർക്കിയുടെ മനോഹാരിത ലോകത്തെ അറിയിച്ച സ്ഥലങ്ങളിൽ ഒന്നാണ് കപ്പഡോക്കിയ. അവിടെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രദേശങ്ങളാണ് ആർഗപ്പും ഗെറീമും. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകർ ഇവിടേയ്ക്ക് എത്തുന്നുണ്ട്. വളരെ കൗതുകകരമായ ചരിത്രവും, അതുല്യമായ ലാൻഡ്‌സ്കേപ്പും കാരണം, അവ തുർക്കിയുടെ മികച്ച ടൂറിസം പോയിന്റുകളിൽ ഒന്നാണ്.കൂടാതെ ലോകത്തിലെ തന്നെ മനോഹരമായ ഇടങ്ങളിലൊന്നുമാണ്.

എന്നാൽ, ലോകപ്രസിദ്ധമായ ഈ സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ഭൂഗർഭ വീടുകളും പള്ളികളും പുരാതന സ്ഥലങ്ങളുമൊക്കെയായി നിലനിൽക്കുന്നിടമാണ് ഗെസെലുർട്ട് പട്ടണം. ദുഃഖകരമായ കാര്യമെന്തെന്നാൽ, ഈ ചെറിയ പട്ടണത്തിൽ കാണാൻ ധാരാളം കാഴ്ചകൾ ഉണ്ടെങ്കിലും സഞ്ചാരികൾ ഇല്ല. ഏകദേശം 12,500 ഓളം ജനസംഖ്യയുള്ള ഒരു ചെറിയ ഗ്രാമപ്രദേശമാണ് ഗെസെലിയുർട്ട്. കപ്പഡോക്കിയയുടെ ഒരു ചെറിയ പതിപ്പാണിത്.

പ്രകൃതിഭംഗി, ലാൻഡ്സ്കേപ്പ്, ധാരാളം ചരിത്രപരമായ സ്ഥലങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ, പുരാതന സ്ഥലങ്ങൾക്കപ്പുറത്ത്, ഓട്ടോമൻ, ഗ്രീക്ക് കാലഘട്ടങ്ങളിൽ നിന്നുള്ള വിജനമായ നൂറുകണക്കിന് വാസസ്ഥലങ്ങൾ നഗരത്തിലെ തെരുവുകളിൽ ചിതറിക്കിടക്കുന്നു.

പുറമെ പുരാതനമെന്നു തോന്നുമെങ്കിലും വളരെ വിശാലമായ ഭൂഗർഭ നഗരമാണ് ഇവിടെയുള്ളത്. 2000 ന്റെ തുടക്കത്തിൽ ഈ ഭൂഗർഭ നഗരങ്ങൾ കണ്ടെത്തിയിരുന്നു. പുറമെ കാണുന്ന കാഴ്ചകൾ പോലെയല്ല ഉള്ളിൽ. നിലകൾ തിരിച്ചിരിക്കുന്നത് പോലും വളരെ വ്യത്യസ്തമാണ്. ഈ ഭൂഗർഭ നഗരം കണ്ടെത്തിയതും വളരെ ആകസ്മികമായാണ്.

ഒരു ടര്‍ക്കിഷ് കുടുംബം അവരുടെ വീട് പുതുക്കി പണിയാന്‍ മണ്ണ് മാറ്റുന്നതിനിടയില്‍ കണ്ണില്‍ പെട്ട ഒരു ഭൂഗര്‍ഭ ഇടനാഴി ആണ് മണ്ണിനിടയില്‍ മൂടികിടന്ന ഈ നഗരത്തെയും അതില്‍ ജീവിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ഒരു ജനതയിലേക്കും വെളിച്ചം വിതറിയത്.

വാതിലുകള്‍ ഇല്ലാത്ത കുറെ മുറികള്‍, ധാന്യപ്പുരകള്‍, കളിസ്ഥലങ്ങള്‍, അടുക്കളകള്‍, മുന്തിരി വൈന്‍ ഉണ്ടാക്കുന്ന അറകള്‍, ചെറിയ ക്രിസ്ത്യന്‍ പള്ളി, കല്ലറകള്‍ എന്നുവേണ്ട സകല സൗകര്യങ്ങളും ഇവിടെയുണ്ട്. അറബ് -ബൈസന്റയിന്‍ യുദ്ധകാലഘട്ടങ്ങളില്‍ ബൈസന്റയിന്‍ ജനത അറബികളില്‍ നിന്നും രക്ഷപെടാന്‍ ആണ് ഈ ഗുഹകള്‍ ഉപയോഗിച്ചിരുന്നത്. 1923 ല്‍ ഗ്രീസും തുര്‍ക്കിയും നിയമപരമായി ആളുകളെ പരസ്പ്പരം കൈമാറ്റം ചെയ്യുന്നത് വരെ ഈ നഗരങ്ങളില്‍ ഗ്രീക്ക് ക്രിസ്ത്യാനികള്‍ ഓട്ടോമന്‍ തുര്‍ക്കികളെ പേടിച്ച്‌ ഒളിവില്‍ പാര്‍ത്തിരുന്നു. പിന്നീടിത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.

വളരെ ഭീതി പരത്തുന്ന കഥകളും ഈ ഭൂഗർഭ നഗരത്തിനെ ചുറ്റിപ്പറ്റിയുണ്ട്. ഇരുപതിനായിരത്തിലധികം ആളുകളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, ഇരുൾ നിറഞ്ഞ ഈ അറകളിലെ ജീവിതം മടുത്ത് പുറത്തുകടക്കാൻ ശ്രമിച്ച ആളുകളെ കുരിശിലേറ്റി കൊലപ്പെടുത്തിയിരുന്നു കൂടെയുള്ളവർ. എന്നിട്ട് മൃതദേഹങ്ങൾ ഒരു മുറിയിൽ കൂട്ടിയിടും. ഏകദേശം പതിനെട്ടു നിലകൾ ഉള്ള ഈ നഗരത്തിൽ പുറത്തേയ്ക്കുള്ള ഏതാനും സുഷിരങ്ങൾ മാത്രമാണ് കാറ്റും വെളിച്ചവും നല്കാൻ ഉണ്ടായിരുന്നുള്ളു. പുറത്തേക്ക് പോകുന്നവരിലൂടെ ശത്രുക്കൾ വിവരങ്ങൾ അറിഞ്ഞ് ആക്രമിക്കും എന്ന ചിന്തയാണ് ഇങ്ങനെയുള്ള ക്രൂരതയ്ക്കും കാരണമായത് എന്ന് വിശ്വസിക്കുന്നു.

Story highlights- story of capadocia