40 വർഷം മുൻപ് മോഹൻലാൽ ഉപയോഗിച്ച ടെക്‌നിക്ക് ‘ഹൃദയ’ത്തിൽ; കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ബാലചന്ദ്ര മേനോൻ

February 26, 2022

പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി വമ്പൻ വിജയമായ മലയാള സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ ചിത്രത്തിലെ വളരെ ജനപ്രിയമായ ഒരു സീനിനെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍ ദര്‍ശനയോട് ‘മുടി അഴിച്ചിട്ടാല്‍ നിന്നേ കാണാന്‍ നല്ല ഭംഗിയാണ്’ എന്ന് പറയുന്ന ഡയലോഗിലെ ടെക്‌നിക്ക് 40 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രമേനോന്‍ പറയുന്നത്. 1982ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലാണ് അത്തരത്തിലൊരു സീനുള്ളത്.

40 വര്‍ഷത്തിന് മുമ്പ് താൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ഒരു സൈക്കളോജിക്കല്‍ ട്രീറ്റ്‌മെന്റ് 40 വര്‍ഷം കഴിഞ്ഞിട്ട് വീണ്ടും മറ്റൊരു ചിത്രത്തില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യം പറഞ്ഞത്.

Read More: ‘സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ല..’- സിനിമയിൽ 12 വർഷം പൂർത്തിയാക്കി സാമന്ത

തിയേറ്ററുകളിൽ വലിയ വിജയമായതിന് ശേഷം ഹൃദയം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഫെബ്രുവരി 18 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

Story Highlights: Balachandra menon about hridayam scene