റെക്കോർഡ് നേട്ടത്തിൽ ചാഹൽ; എക്കാലത്തെയും മികച്ച ഇന്ത്യൻ ടി 20 വിക്കറ്റ് വേട്ടക്കാരനായി യുസ്വേന്ദ്ര ചാഹൽ

ശ്രീലങ്കയെ 62 റൺസിന് ഇന്ത്യ തകർത്ത ആദ്യ ടി 20 മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായത് യുസ്വേന്ദ്ര ചാഹലായിരുന്നു. ഇന്നലത്തെ വിക്കറ്റ് നേട്ടത്തോട് കൂടി ചാഹൽ ടി 20 ക്രിക്കറ്റിൽ വിക്കറ്റ് നേട്ടത്തിൽ ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനായിരിക്കുകയാണ്. ഇടവേളക്കുശേഷം ബുമ്ര ടീമില്‍ തിരിച്ചെത്തിയ മത്സരത്തിലായിരുന്നു ചാഹലിന്റെ നേട്ടം. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറില്‍ ലങ്കന്‍ നായകന് ദസുന്‍ ഷനകയെ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തിച്ചാണ് ചാഹല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
ഇന്നലത്തെ മത്സരത്തിലെ നേട്ടത്തോട് കൂടി ടി 20 യിലെ ചാഹലിന്റെ വിക്കറ്റ് നേട്ടം 67 ആയി. 66 വിക്കറ്റ് നേടിയിട്ടുള്ള ജസ്പ്രീത് ബുമ്ര ചാഹലിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്തായി. 52 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 67 വിക്കറ്റെടുത്തത്. അതേസമയം ജസ്പ്രീത് ബുമ്ര 56 മത്സരങ്ങളില്‍ നിന്നാണ് 66 വിക്കറ്റ് നേടിയത്.
Read More: ആറുവർഷം സോഷ്യൽ മീഡിയയിൽ നിന്നും അകലംപാലിച്ചു; മകന് പതിനെട്ടാം വയസിൽ അമ്മ നൽകിയത് വിലപ്പെട്ട സമ്മാനം
ആര് അശ്വിനാണ് ടി 20 വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 51 മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റാണ് അശ്വിനുള്ളത്. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍. 2016 ജൂണില്‍ സിംബാബ്വെക്കെതിരെ ഹരാരെയില്‍ രാജ്യാന്തര ടി 20 യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ചാഹല്‍ ഇടക്കാലത്ത് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ചാഹലിന് ഇടം നേടാനായിരുന്നില്ല. പിന്നീട് കഴിഞ്ഞ ആഴ്ച അവസാനിച്ച വെസ്റ്റ ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് ചാഹല്‍ ടി 20 ടീമില്‍ തിരിച്ചെത്തിയത്. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ കളിച്ച ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Story Highlights: Chahal’s new record