നിങ്ങളൊരു പുസ്‍തകപ്രേമിയാണോ…എങ്കിൽ തീർച്ചയായും കണ്ടിരിക്കണം കാടിന് നടുവിലെ ഈ ലൈബ്രറി

April 23, 2022

നിങ്ങളൊരു പുസ്‍തകപ്രേമിയാണോ? എങ്കില്‍ തീര്‍ച്ചയായും ഈ ദിനം നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. ഇന്ന് ലോക പുസ്തകദിനം, സ്‌പെയിനിൽ 1923 ഏപ്രിൽ 23നാണ് ആദ്യമായി ലോക പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23.

1995 ലാണ് യുനെസ്‌കോ ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചത്. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായതായും കരുതപ്പെടുന്നു.

ഈ ദിനത്തിൽ പുസ്തകപ്രേമികൾക്കിടയിൽ കൗതുകമാകുകയാണ് കാടിന് നടുവിലായി ഒരുക്കിയ ഈ ലൈബ്രറി.

ചൈനയിലെ ബെയ്ജിങിലുള്ള ലിയുവാന്‍ പുസ്തകശാല വിനോദസഞ്ചാരികളെയും പുസ്തകപ്രേമികളെയും ആകർഷിക്കുന്നതാണ്. ഈ ലൈബ്രറിയ്ക്ക് ചുറ്റും കാടാണ്. എന്നാൽ ചുറ്റിലും കാടാണെങ്കിലും അത്ര നിസാരമാക്കേണ്ട ഈ ലൈബ്രറിയെ. ഒന്നു കയറിയാല്‍ ആരും ഒരു പുസ്തകമെടുത്തു വായിച്ചുപോകും. വായിക്കാന്‍ മടിയുള്ളവര്‍ പോലും ചിലപ്പോള്‍ ഈ ലൈബ്രറിയുടെ ഭംഗി ആസ്വദിയ്ക്കുമ്പോള്‍ ഒരു പുസ്തകമെടുത്തു അറിയാതെ വായിച്ചുപോകും. അത്ര മനോഹരമാണ് ഈ ലൈബ്രറിയുടെ നിർമിതി. മരച്ചില്ലകള്‍ക്കൊണ്ടാണ് ഈ വായനശാല അലങ്കരിച്ചിരിക്കുന്നത്.

Read also; ജോൺ പോൾ അന്തരിച്ചു

ഈ ലൈബ്രറിയിൽ വായനക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല. ഇഷ്ടാനുസരണം അവിടെ എവിടെ വേണമെങ്കിലും ഇരുന്ന് പുസ്തകം വായിക്കാം. ഒരേസമയം ഏകദേശം നാല്‍പ്പത് പേര്‍ക്ക് ലൈബ്രറിയില്‍ കയറി പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യമുണ്ട് ഇവിടെ. എന്നാല്‍ അത്ര എളുപ്പത്തില്‍ ഈ ലൈബ്രറിയിലേക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.

ഈ ലൈബ്രറിക്കു ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളാണ്. ഒരു അരവിക്കു നടുവിലൂടെയുള്ള പാലത്തിലൂടെ കടന്നുവേണം ലൈബ്രറിയിലെത്താന്‍. തടിയിലാണ് ഈ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ചില്ലും സ്റ്റീലുമുപയോഗിച്ചാണ് ലൈബ്രറിയുടെ അടിത്തറ ഒരുക്കിയിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന രൂപഭംഗിയിലാണ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്.

Story highlights: Most Beautiful library