പകരം വീട്ടി നേടിയ ജയവുമായി ഡൽഹി; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനം വൈകും

May 11, 2022

സീസണിന്റെ തുടക്കത്തിൽ രാജസ്ഥാനോടേറ്റ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. മുംബൈ ഡീവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ മറികടന്ന് 8 വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഡൽഹി നേടിയത്.

89 റൺസെടുത്ത മിച്ചൽ മാർഷും പുറത്താകാതെ 52 റൺസ് അടിച്ചു കൂട്ടിയ ഡേവിഡ് വാർണറും ചേർന്നാണ് ഡൽഹിക്ക് തകർപ്പൻ വിജയം നേടി കൊടുത്തത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും ചാഹലും ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിലെ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനവും വൈകുമെന്നുറപ്പായി. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് രാജസ്ഥാൻ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. 11 മത്സരങ്ങളിൽ നിന്നും 14 പോയിന്റായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.

അതേ സമയം ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികവിലൂടെയാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസാണ് അടിച്ചു കൂട്ടിയത്. 50 റൺസെടുത്ത അശ്വിന്റെയും 48 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെയും പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ്ങിൽ നിർണായകമായത്. ഡൽഹി ക്യാപിറ്റൽസിനായി ചേതന്‍ സക്കറിയയും ആന്‍‌റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റുകൾ വീതം നേടി.

Read More: ‘എനിക്ക് വയ്യ നിങ്ങളുടെ കൂടെ ഓടാൻ…’; ആരാധകരുടെയിടയിൽ ചിരി പടർത്തി കോലി-മാക്‌സ്‌വെൽ സംഭാഷണം

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ക്യാപിറ്റൽസ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയയും ഇന്ന് ഡൽഹിക്കായി ഇറങ്ങിയിരുന്നു. അതേ സമയം രാജസ്ഥാന്‍ റോയൽസ് ഷിംറോൺ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സീ വാന്‍ ഡര്‍ ഡസനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

Story Highlights: Delhi won against rajasthan by 8 wickets