ആ സമയങ്ങളിൽ ഞാൻ പോലുമറിയാതെ എന്റെ ചിലവിനുള്ള പൈസ തന്നിരുന്നത് അച്ഛനാണ്….മനസ് തുറന്ന് ടൊവിനോ തോമസ്

June 23, 2022

കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതിരുന്നിട്ടും വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ വഴികളിലൂടെവന്ന് ഇന്ന് മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താരമായി മാറിക്കഴിഞ്ഞു ടൊവിനോ. ആക്ഷനും കട്ടിനും ഇടയിലുള്ള അഭിനയം മാത്രമല്ല ജീവിതം എന്ന് വിശ്വസിക്കുന്ന ഈ യുവനടൻ അഭിനയത്തിനപ്പുറം സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയതാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മത്സരിക്കാനും സിനിമ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും എത്തിയിരിക്കുകയാണ് പ്രിയതാരം ടൊവിനോ.

ചെറിയ വേഷങ്ങളിൽ തുടങ്ങി മുഖ്യകഥാപാത്രങ്ങളുമായി നായകവേഷങ്ങളിൽ തിളങ്ങിയ താരം മലയാള സിനിമയിൽ ഇന്ന് സ്വന്തമായി ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ സിനിമയിലേക്ക് എത്താനുള്ള തന്റെ വഴികൾ ഏറെ പ്രയാസമേറിയതായിരുന്നുവെന്ന് പറയുകയാണ് താരം. തന്റെ സിനിമയിലേക്കുള്ള വരവിന് വീട്ടിൽ നിന്നും വലിയ രീതിയിലുള്ള പ്രോത്സാഹനം ലഭിച്ചിരുന്നില്ല, പക്ഷെ അക്കാലത്തും താൻ പോലും അറിയാതെ തന്റെ ചിലവിനുള്ള പണം ചേട്ടൻ വഴി തനിക്ക് തന്നുകൊണ്ടിരുന്നത് സ്വന്തം പിതാവായിരുന്നു എന്ന് പറയുകയാണ് താരം. സിനിമയാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ അന്ന് അച്ഛൻ സമ്മതിച്ചിരുന്നില്ല, കാരണം സിനിമയിലേക്ക് എത്തപ്പെടുക ഏറെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ തന്റെ ഭാവിയെക്കുറിച്ചോർത്ത് മാതാപിതാക്കൾ ഏറെ വിഷമിച്ചിരുന്നു, എന്നാലിന്ന് അവർ സന്തോഷത്തിലാണെന്നും പറയുകയാണ് താരം.

Read also: നാട്ടിലെ പ്രധാന പയ്യനായി കുഞ്ഞാക്കു; സ്വന്തം ഫോട്ടോ ഫ്ലക്സ് അടിച്ച് താരമായ പത്താംക്ലാസുകാരൻ ഇവിടെയുണ്ട്…

അതേസമയം ഒരുകോടി വേദിയിൽ മത്സരിക്കാൻ എത്തിയ താരം പത്ത് ലക്ഷം രൂപയുടെ ചോദ്യത്തിനാണ് പുറത്തായത്. എന്നാൽ ഈ വേദിയിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

ടൊവിനോയുടെതായി ഏറ്റവും അവസാനം പ്രേഷകരിലേക്കെത്തിയ ചിത്രം വാശിയാണ്. കീർത്തി സുരേഷും ടൊവിനോ തോമസും അഭിഭാഷകരായി എത്തിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് വിഷ്ണു ജി രാഘവ് ആണ്. തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Story highlights: Tovino Thomas says about his hard times in film industry