‘ഇപ്പോൾ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞ് ഇരിക്കുന്നതെന്ന്..’- മകന്റെ ഭാഗ്യമെന്ന് ചന്തുനാഥ്‌

November 29, 2022

പതിനെട്ടാംപടിയിലെ ജോയ് സാറിനെ ആരും മറക്കാനിടയില്ല. കാരണം, ആദ്യ സിനിമയിൽ തന്നെ തന്റേതായ ഇടം അടയാളയപ്പെടുത്താൻ ചന്തുനാഥ്‌ എന്ന അഭിനേതാവിന് ജോയ് സാർ എന്ന കഥാപാത്രത്തിലൂടെ സാധിച്ചു. ഒട്ടേറെ സിനിമകളിൽ വേഷമിട്ടെങ്കിലും തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രത്തെയും അത്രയധികം സ്നേഹത്തോടെയാണ് ചന്തുനാഥ്‌ ചേർത്തുനിർത്താറുള്ളത്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മിസ്റ്ററി ത്രില്ലർ, ‘ട്വൽത്ത് മാൻ’ സിനിമയിൽ നടൻ വേഷമിട്ടിരുന്നു. ഇപ്പോഴിതാ, മോഹൻലാലിൻറെ കയ്യിൽ ചന്തുനാഥിന്റെ മകനിരിയ്ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ.

‘പുത്രന്റെ ഭാഗ്യം . ഇപ്പൊ നീലനറിയില്ലല്ലോ ആരുടെ കയ്യിലാണ് ഈ ഞെളിഞ്ഞു ഇരിക്കുന്നതെന്ന്..അറിഞ്ഞോളും. കൂടെ ‘കുറച്ചു’ നന്ദു ചേട്ടനും.. കൊച്ചു സന്തോഷങ്ങൾ’.. ചന്തുനാഥ്‌ കുറിക്കുന്നു. ട്വൽത്ത് മാൻ ലൊക്കേഷനിലെ ചിത്രമാണ് ഇത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് ചന്തുനാഥ്‌ എത്തിയത്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

അധ്യാപകനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ ചന്തുനാഥാണ് ‘പതിനെട്ടാം പടി’യിലെ ജോയ് സാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചന്തു സിനിമയിലേക്ക് വരുന്നത്. പതിനെട്ടാം പടി’യില്‍ സഹസംവിധായകനായും നടനായും ഗ്രൂമിംഗ് കണ്‍ട്രോളറായുമൊക്കെ പ്രവര്‍ത്തിക്കാന്‍ ചന്തുനാഥിന് സാധിച്ചു. ആറു മാസത്തോളം എടുത്താണ് ജോയ് എന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങള്‍ ചന്തുനാഥ് നടത്തിയത്. കൊല്ലം സ്വദേശിയാണ് മാതാപിതാക്കളെങ്കിലും ചന്തുനാഥ് വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. ഗായിക സ്വാതിയാണ് ഭാര്യ. നീലംശ് എന്ന മകനുണ്ട്.

Story highlights- chandhunadh shares 12th Man archives