മലയാളികൾക്ക് ചിരി വിരുന്നൊരുക്കിയ ഗോഡ്ഫാദറിനു വിട..

August 8, 2023

സിദ്ദിഖ് വിടവാങ്ങി. മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനശ്വര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെ അസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു സിദ്ദിഖ്.

പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ്. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, റാംജി റാവു സ്പീക്കിങ്, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, നാടോടിക്കാറ്റ് അങ്ങനെയങ്ങനെ എത്രയെത്ര സിനിമകള്‍ അനശ്വരമാക്കിയ സംവിധാന മികവ്…സത്യന്‍ അന്തിക്കാടിന്റെയും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെയും സംവിധാനത്തില്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ് അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.

story highlights- director Siddique passed away