‘ആരെയും ഭാവഗായകനാക്കും കാവ്യ സൗന്ദര്യം’; പ്രിയ ഒഎൻവി മാഷ് ഓർമ്മയായിട്ട് എട്ട് ആണ്ടുകൾ!

February 13, 2024

കാതിൽ തേന്മഴയായി പെയ്തിറങ്ങിയ കാവ്യ ശബ്ദം, പ്രിയ ഒഎൻവി മാഷ് ഓർമ്മയായിട്ട് ഇന്നേക്ക് എട്ട് ആണ്ടുകൾ. ഹൃദയം കവരുന്ന കവിതകളിലൂടെയും ഗാനങ്ങളിലൂടെയും അനേകരുടെ ഇഷ്ടം പിടിച്ച് പറ്റിയ കാവ്യസൂര്യന് മലയാളി മനസുകളിൽ ഒരിക്കലും മരണമില്ല. (Remembering dear poet O.N.V Kurup)

പ്രകൃതിയും ഭൂമിയും സമരവും സ്വാതന്ത്ര്യവുമൊക്കെ നിറഞ്ഞുനിന്ന അസാധാരണമായ കാവ്യയാത്രയായിരുന്നു ഒഎന്‍വിയുടേത്. ഗാനവും കവിതയും തമ്മിലുള്ള അകലം ഇല്ലാതാക്കിയ ഒഎന്‍വി ഭാഷയെ കെടാതെ സൂക്ഷിക്കേണ്ട പ്രകാശനാളമായി കണ്ടു. മനുഷ്യരാശിയുടെ അതിജീവനത്തെപ്പറ്റിയുള്ള ആശങ്കകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനന്യമായ ബന്ധവുമായിരുന്നു ഒഎന്‍വി കവിതകളുടെ ജീവൻ.

കൊല്ലം ചവറയില്‍ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒഎന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931-ലാണ് ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം മലയാള അധ്യാപകനായി വിവിധ കോളജുകളില്‍ സേവനം കാഴ്ച്ച വെച്ചു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ഒഎൻവി മാഷ് പ്രവർത്തിച്ചിട്ടുണ്ട്.

പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന കവിതയെഴുതിയാണ് ഒഎൻവി കാവ്യലോകത്തേക്ക് എത്തുന്നത്. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ’ എന്ന ഗാനത്തിലൂടെ കെപിഎസിയിലേക്ക് ചേക്കേറിയ അദ്ദേഹം പിന്നീട് കാളിദാസ കലാകേന്ദത്തിലേക്കും യാത്ര തുടർന്നു. 1955-ല്‍ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കായി രചിച്ച ‘ആ മലര്‍പൊയ്ക’ എന്ന ഗാനത്തിലൂടെ സിനിമയിലെത്തി.

Read also: എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ; അവയിലൂടെ പ്രശസ്തരായ രണ്ട് പേരുടെ ആദ്യ കൂടിക്കാഴ്ച!

സാഗരങ്ങളേ പാടിപ്പാടി ഉണര്‍ത്തിയ, ആരെയും ഭാവഗായകനാക്കും, ഒരുവട്ടം കൂടിയെന്‍, കാതില്‍ തേന്മഴയായ്, പൂമകള്‍ വാഴുന്ന, ഒരു നറുപുഷ്പമായ്, ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു തുടങ്ങി മലയാളികളുടെ ആത്മാവ് കവര്‍ന്ന നിരവധി ഗാനങ്ങള്‍ ഒഎന്‍വി എഴുതി. സിനിമാ ഗാനങ്ങളും കവിതകളും തമ്മിലുള്ള അതിര്‍വരമ്പ് അദ്ദേഹം മായ്ച്ചുകളഞ്ഞു.

ഇരുനൂറ്റിമുപ്പതിലധികം സിനിമകള്‍ക്കായി ആയിരത്തോളം ഗാനങ്ങളാണ് ഒഎന്‍വി എഴുതിയത്. ഗാനരചനയ്ക്കും കവിതയ്ക്കുമെല്ലാം പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു. ജ്ഞാനപീഠവും പത്മവിഭൂഷണും എഴുത്തച്ഛന്‍ പുരസ്‌കാരവും സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. 2016 ഫെബ്രുവരി 13ന് ഈ കാവ്യസൂര്യന്‍ അസ്തമിച്ചെങ്കിലും പ്രകാശം പരത്തുന്ന കവിതകളിലൂടെ മലയാളി മനസ്സില്‍ ആ നാളം ഇന്നും എരിഞ്ഞുകൊണ്ടേയിരിക്കുന്നു.

Story highlights: Remembering dear poet O.N.V Kurup