പൂജയ്ക്ക് ഉപയോഗിച്ച പൂക്കളിൽ നിന്ന് 100 കോടി വരുമാനം; സുഗന്ധം പരത്തി ഫൂൽ.കോ!

February 1, 2024

ഓരോ വർഷവും 8 മില്യണിലധികം പൂക്കളാണ് അമ്പലങ്ങളിൽ ഉപയോഗശൂന്യമായി പോകുന്നത്. പൂജയ്ക്ക് ഉപയോഗിച്ച ശേഷം ഇവയൊന്നും വൃത്തിയാക്കാനോ സംസ്കരിക്കാനോ ആരും മുതിരാറില്ല. സാധാരണയായി നദികളിലും മറ്റും ഇവ പിന്നീട് ഒഴുക്കി വിടുകയാണ് പതിവ്. അങ്ങനെയാണ് ഭീകരമായ മാലിന്യ കൂമ്പാരങ്ങളായി ഇവ മാറുന്നത്. എല്ലാവരെയും പോലെ ഈ അവശിഷ്ട്ടങ്ങൾ കണ്ടു നിന്ന ആളാണ് അങ്കിത് അഗർവാൾ. എന്നാൽ മറ്റുള്ളവരെ പോലെ ആ പൂക്കളെ വെറുതെ വിടാൻ അയാൾ ഉദ്ദേശിച്ചില്ല. (Start up that made incense sticks from used temple flowers)

2015-ൽ കാൻപൂരിൽ ഗംഗയുടെ തീരത്ത് ഒരു സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു അങ്കിത്. അവർ നോക്കി നിൽക്കെ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു കൂന പൂക്കൾ നദി ജലത്തിലേക്ക് ഒഴുക്കി വിടുന്നത് കണ്ടു. പൂക്കൾ വെള്ളത്തിൽ എത്തിയ പാടെ അവയുടെ നിറം മാറുന്നതും അങ്കിതിന്റെ ശ്രദ്ധയിൽ പെട്ടു. വിശദമായി തിരക്കിയപ്പോഴാണ് കീടനാശിനികളും കെമിക്കലുകളും ചേർത്ത് വളർത്തിയ എട്ട് ടണ്ണിലധികം പൂക്കൾ ദിവസേന നദികളിൽ എത്തുന്നുണ്ടെന്ന യാഥാർഥ്യം അയാൾ മനസിലാക്കിയത്.

Read also: 300 കാറുകൾ, സ്വകാര്യ സൈന്യം, ജെറ്റുകൾ: പുതിയ മലേഷ്യൻ രാജാവിന്റെ സമ്പത്ത് 5.7 ബില്യൺ ഡോളർ..!

ആ തിരിച്ചറിവ് പുതിയൊരു സംരംഭത്തിന് കൂടെ വഴി തുറക്കുകയായിരുന്നു. അമ്പലങ്ങളിൽ നിന്നും ഉപയോഗശേഷം വലിച്ചെറിയുന്ന പൂക്കളിൽ നിന്ന് അഗർബത്തി നിർമ്മാണത്തിലേക്കാണ് അങ്കിത് തിരിഞ്ഞത്. പൂക്കളെ അപ്‌സൈക്കിൾ ചെയ്ത് അഗർബത്തികൾ നിർമിക്കുന്ന കമ്പനി അയാൾ സ്ഥാപിച്ചു. കാൻപൂരിലുടനീളം ക്ഷേത്രങ്ങളിൽ നിന്ന് പൂക്കൾ ശേഖരിക്കുന്നതിലൂടെയാണ് ഫ്ലവർ സൈക്കിളിംഗ് പ്രക്രിയ ആരംഭിക്കുന്നത്. പുഷ്പാവശിഷ്ടങ്ങൾ പൊടിച്ച് അവ കുഴച്ചാണ് സുഗന്ധവസ്തുക്കൾ നിർമിക്കുന്നത്.

ജലമലിനീകരണത്തിന് ഒരു പരിഹാരവും ആയിരത്തോളം പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് ജോലിയുമാണ് ഫൂൽ ഡോട്ട് കോമിലൂടെ തുറന്നത്. ആറ് മാസത്തെ പ്രവർത്തനത്തിനൊടുവിൽ മില്യൺ ഡോളർ കമ്പനിയായി ഫൂൽ വളർന്നു. പ്രീമിയം ലെവലിൽ ഉള്ള വിൽപ്പനയാണ് ഇപ്പോൾ ഫൂൽ നടത്തിവരുന്നത്. മാലിന്യത്തിൽ നിന്നും സുഗന്ധം പരത്തി ഫൂൽ ഡോട്ട് കോമും അങ്കിതും യാത്ര തുടരുന്നു.

Story highlights: Start up that made incense sticks from used temple flowers