അപ്‌ഡേഷന് പിന്നാലെ ഫോൺ പ്രവർത്തനരഹിതം; കമ്പനിയിൽ നിന്നും നഷ്ടപരിഹാരം നേടിയെടുത്ത് 20-കാരൻ

February 11, 2024

പതിനൊന്നായിരം രൂപയ്ക്ക് വാങ്ങിയ സ്മാര്‍ട്ഫോണ്‍ സോഫ്റ്റ്‌വെയര്‍ അപഡേറ്റ് ചെയതതോടെ സാങ്കേതിക തകരാര്‍ നേരിട്ടു. ഇതോടെ സര്‍വീസിനായി സമീപിച്ചതോടെ കമ്പനി അധികൃതര്‍ വലിയ തുകയാണ് ആവശ്യപ്പെട്ടത്. ഇതോടെ ഉപഭോകൃത കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് സ്വന്തമായി വാദിച്ച് 36,000 രൂപ നഷ്ടപരഹാരം വാങ്ങിയെടുത്തിരിക്കുകയാണ് 20-കാരനായ കോളജ് വിദ്യാര്‍ഥി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജിലെ അവസാന വര്‍ഷം ബിസിഎ വിദ്യാര്‍ത്ഥിയുമായ അശ്വഘോഷാണ് കേടായ മൊബൈലിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്തൃ കോടതി വഴി നേടിയെടുത്തത്. ( Youth received compensation from Xiaomi )

2023 ല്‍ ആണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന ശേഷം അശ്വഘോഷിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാകുന്നത്. റേഞ്ച് കിട്ടാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അല്‍പനേരം സാധാരണനിലയിലേക്ക് വരുമെങ്കിലും കുറച്ചുസമയത്തിന് ശേഷം വീണ്ടും റേഞ്ച് പോകുകയായിരുന്നു. ഇതോടെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ അശ്വഘോഷ് സര്‍വീസ് സെന്ററിനെ സമീപിച്ചു. എന്നാല്‍ വാറന്റി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍വീസ് ചെയ്ത് നല്‍കാന്‍ പറ്റില്ലെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്.

ഇതോടെ 2023 ജനുവരിയിലാണ് തിരുവനന്തപുരം ജില്ല ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. മൂന്നു തവണ കോടതി കേസ് വിളിച്ചെങ്കിലും മൊബൈല്‍ കമ്പനിയുടെ അധികൃതര്‍ കോടതിയില്‍ ഹാജരാകുകയോ മറുപടിയോ നല്‍കിയില്ല. ഇതോടെ അശ്വഘോഷിന്റെ ഭാഗം മാത്രം കേട്ട കോടതി 36,843 രൂപ നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇക്കാര്യത്തിലും കമ്പനി അധികൃതര്‍ പ്രതികരിക്കാതിരുന്നതോടെ അശ്വഘോഷ് കോടതിയില്‍ എക്‌സിക്യൂഷന്‍ അപേക്ഷ ഫയല്‍ ചെയ്യുകയായിരുന്നു. രണ്ടാമത്തെ ഹിയറിംഗില്‍ നേരത്തെയുള്ള ഉത്തരവിലെ പ്രകാരം, കമ്പനി അധികൃതര്‍ നല്‍കിയ 36,843 രൂപയുടെ ഡി.ഡി കോടതി അശ്വഘോഷിനു നല്‍കുകയായിരുന്നു.

Read Also : ഈ വീഡിയോ കണ്ടാൽ ഒരു കട്ടൻകാപ്പി കുടിച്ച ഫീലാ; വൈറലായി ജോണ്‍ ജസ്റ്റിന്റെ കാപ്പിക്കഥ..!

നമുക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളെക്കുറിച്ച് ബോധവാനാണെങ്കിലും നമ്മുടെ ഭാഗത്ത് തെറ്റില്ലെന്ന ഉറച്ച ബോധ്യവുമുണ്ടെങ്കില്‍ നീതി നേടിയെടുക്കാം എന്ന വലിയ അനുഭവപാഠമാണ് അശ്വഘോഷിന്റെ നിയമ പോരാട്ടം നമുക്ക് പകര്‍ന്നുനല്‍കുന്നത്.

Story highlights : Youth received compensation from Xiaomi