സൗജന്യമായി സർഫിംഗ് പഠിപ്പിക്കും; പക്ഷേ, ബീച്ചും കടൽ മാലിന്യവും നീക്കം ചെയ്യണം!

June 30, 2024

വ്യത്യസ്തമായ ആശയങ്ങൾ എന്നും ഭൂമിയുടെ നന്മയ്ക്ക് വഴിതെളിക്കാറുണ്ട്. അത്തരത്തിൽ കടലിന്റെ കാവൽക്കാരനായിരിക്കുകയാണ് ഷൗക്കത്ത് ജമാൽ എന്ന വ്യക്തി. ജൈവവൈവിധ്യം കൊണ്ട് നിറഞ്ഞ കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഷൗക്കത്ത് മുന്നിട്ടിറങ്ങിയത്. 2009ൽ തന്റെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം പൂട്ടിയതിന് ശേഷം അദ്ദേഹം നീന്തലിലേക്ക് തിരിയുകയായിരുന്നു. ചെന്നൈയിലെ ബീച്ചിലാണ് ഷൗക്കത്ത് അതിനായി ഇടം കണ്ടെത്തിയത്.

ഗവേഷണ കേന്ദ്രമായ കലിംഗ സെന്റർ ഫോർ റെയിൻ ഫോറസ്റ്റ് ഇക്കോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിൽ സമുദ്രത്തിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണം എന്ന ആഗ്രഹമുണ്ടായി. മനുഷ്യന്റെ ഇടപെടലുകൾ സമുദ്രത്തിന് ദോഷം വരുത്താതിരിക്കാൻ അദ്ദേഹം 2011 ൽ ബേ ഓഫ് ലൈഫ് സർഫ് സ്കൂളും ഓഷ്യൻ ലിറ്ററസിയും ആരംഭിച്ചു.

കടൽത്തീരങ്ങൾ വൃത്തിയാക്കൽ, കടലാമകൾ ഉൾപ്പെടെയുള്ള സമുദ്ര ജീവികളെ രക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴാണ് സജീവമായതെങ്കിലും ഷൗക്കത്തും സംഘവും ഒരു പതിറ്റാണ്ടിലേറെയായി ഈ മേഖലയിൽ സജീവമാണ്. ഇതുവരെ 8,000 ത്തിലധികം ആളുകൾക്ക് ഷൗക്കത്തിന്റെ സ്കൂൾ പരിശീലനം നൽകി. 12000ൽ അധികം കുട്ടികൾ ഇവിടെ നിന്നും പരിശീലനം പൂർത്തിയാക്കി.

കടൽത്തീരത്തിലേയും കടലിനുള്ളിലെയും മാലിന്യങ്ങൾ സൗജന്യ സർഫിംഗ് പരിശീലന വാഗ്ദാനത്തിലൂടെ ഷൗക്കത്തും സംഘവും നീക്കം ചെയ്തു. ഇതുവരെ 24,000 കിലോഗ്രാം മാലിന്യമാണ് ഇങ്ങനെ നീക്കം ചെയ്തത്. മാലിന്യങ്ങൾ വലിച്ചെറിയാൻ ആർക്കും സാധിക്കും. എന്നാൽ, അത് നീക്കം ചെയ്യാനും പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങാനും ഇങ്ങനെയുള്ള അപൂർവ്വം ആളുകൾക്കെ സാധിക്കൂ.

Story highlights- surf school in Chennai has cleared trash from beaches and oceans