ചാലക്കുടി മുങ്ങിയപ്പോള്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് വിനയന്‍…

August 28, 2018

മലയാളികള്‍ക്ക് എന്നും ചാലക്കുടി എന്നത് കലാഭവന്‍ മണിയുടെ നാടാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു മലയാളികള്‍ക്ക് മണിച്ചേട്ടന്‍.

കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട മഹാപ്രളയം വരുത്തിയ നഷ്ടങ്ങള്‍ ചെറുതല്ല. ചാലക്കുടിയെയും പ്രളയം കാര്യമായി തന്നെ ബാധിച്ചു.

ചാലക്കുടിയെ മുക്കിയ പ്രളയത്തിലും കലാഭവന്‍ മണിയുടെ നന്മയെ ഓര്‍ക്കുകയാണ് സംവിധായകന്‍ വിനയന്‍. മണിയുടെ ജീവിതം പ്രമേയമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ തീയറ്ററുകളിലെത്തും. സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മണിയുടെ നല്ല ഓര്‍മ്മങ്ങകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് വിനയന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തെ നമ്മള്‍ അതിജീവിച്ചത് സ്‌നേഹം കൊണ്ടും ഒരുമ കൊണ്ടുമാണ്.. അപ്രതീക്ഷിതമായി എത്തിയ പ്രളയം മറ്റു പലടത്തുമെന്ന പോലെ ചാലക്കുടിയെയും ദുരന്തക്കടലാക്കിയതും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും കണ്ടപ്പോള്‍ ഞാന്‍ അറിയാതെ മണിയേ ഓര്‍ത്തുപോയി..ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ മുണ്ടും മടക്കിക്കുത്തി മണി കണ്ടേനെ.. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുമായി…….

കലാഭവന്‍ മണിയുടെ കഥ പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ടീം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നീങ്ങിയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലച്ചിരുന്നു.. അവസാന ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം സെപ്തംബര്‍ അവസാന വാരം റിലീസ് ചെയ്യുകയാണ്.. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ സോംഗ് ആഗസ്റ്റ് 30നു വൈകിട്ടു റിലീസു ചെയ്യുന്നു.

‘ചാലക്കുടി ചന്തക്കു പോകുമ്പോള്‍ ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍’ മണിയുടെ ഏറ്റവും ഹിറ്റായ ഈ പാട്ടിന്റെ പുനരാവിഷ്‌കാരത്തില്‍ നിങ്ങളേ സന്തോഷിപ്പിക്കുന്ന ചില പ്രത്യേകതകളുണ്ട്.. അതു പിന്നാലെ പറയാം..
പാട്ടുകേള്‍ക്കാനും കാണാനും കാത്തിരിക്കുമല്ലോ?