ഹൗസ് ഫുള്ളായി ‘കായംകുളം കൊച്ചുണ്ണി’; ഒരാഴ്‌ചത്തെ പ്രതിഫലം 42 കോടിയിലധികം..

October 19, 2018

തിയേറ്ററുകളിൽ നിറഞ്ഞാടുന്ന കായംകുളം കൊച്ചുണ്ണി, റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത് 42 കോടിയിലധികമെന്ന് റിപ്പോർട്ട്. ആഗോള കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ കണക്ക്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിയിലധികം രൂപ ചിത്രം കേരളത്തിൽ നിന്ന് മാത്രമായി നേടിയിരുന്നു. ആദ്യമായാണ് ഒരു നിവിൻ പോളി ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത്.

തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ മിക്ക തീയറ്ററുകളും ഇപ്പോഴും ഹൗസ്ഫുള്‍ തന്നെയാണ്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യു എ ഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. ഇവിടെ 48 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഒരു തിയേറ്ററില്‍ തന്നെ രണ്ടും മൂന്നും സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 13, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമായി തിയറ്ററുകള്‍.

നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രമായാണ് നിവിൻ പോളി അഭിനയിക്കുന്നത്.  ഇത്തിക്കരപ്പക്കിയായി മോഹൻലാലും വേഷമിടുന്നുണ്ട്. റോഷന്‍ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.