‘അമ്മയാണ് മറക്കരുത്’; മാതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരൻ മരിച്ചു

April 19, 2019

അമ്മയാണ് മറക്കരുത്..അടുത്തിടെയായി കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ലോകമനഃസാക്ഷിയെത്തന്നെ ഞെട്ടിക്കും വിധത്തിലാണ്..ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം സ്വന്തം അമ്മയുടെ അരികെയാണെന്ന് പറയുന്ന നമുക്ക് ഇനിയല്പം ചിന്തിക്കാതെ വയ്യെന്ന് തന്നെ പറയാം..

ആലുവയിൽ അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുള്ള മകനെ ബുധനാഴ്ച  ഉച്ചയ്ക്കാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ‘അമ്മ തന്നെയാണ് കുട്ടിയെ പരിക്കേൽപ്പിച്ചതെന്ന് അറിഞ്ഞത്. ഏണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയിൽ ആദ്യം രക്ഷിതാക്കൾ പറഞ്ഞിരുന്നത്. പൊലീസ് ചോദിച്ചപ്പോൾ പിന്നീട് അനുസരണക്കേടിന് ഉപദ്രവിച്ചതാണെന്നും പറഞ്ഞു.

ലോക മനഃസാക്ഷിയെത്തന്നെ ഞെട്ടിക്കും വിധത്തിലുള്ള ഈ സംഭവത്തിൽ മനം നൊന്തിരിക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം സമാനമായ രീതിയിലുള്ള മറ്റൊരു സംഭവം നടന്നിരുന്നു. രണ്ടാനച്ഛനും അമ്മയും ചേർന്ന് ഉപദ്രവിച്ച കുട്ടിയുടെ മരണത്തിൽ നിന്നും കേരളം കരകയറയുന്നതിന് മുൻപ് തന്നെ അടുത്ത ദുരന്തത്തിന്റെ  ആഘാതത്തിലാണ് കേരളം.