‘സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ പലപ്പോഴും മാറ്റിനിർത്തപെട്ടു’; ഇന്ദ്രൻസിനെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പ്…

June 24, 2019

മലയാള സിനിമയ്ക്ക്  മികച്ച സംഭാവനകൾ നൽകിയവരുടെ കൂട്ടത്തിൽ അടുത്തിടെ ഒരു പേരുകൂടി എഴുതി ചേർക്കപ്പെട്ടിരുന്നു.. ഒരു ചെറിയ വലിയ മനുഷ്യന്റെ പേര്.. ഇന്ദ്രൻസ്. ഇപ്പോഴിതാ ലോക സിനിമയിൽ വീണ്ടും കൈയ്യടിനേടിയിരിക്കുകയാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്‌ടർ ബിജു ചിത്രം വെയിൽ മരങ്ങൾ. പുരസ്‌കാര നിറവിൽ നിൽക്കുന്ന ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഷിബു ഗോപാകൃഷ്ണന്‍ എന്നയാള്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

അമ്മാവന്റെ തയ്യല്‍മെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈര്‍ച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയില്‍ ഇന്ദ്രന്‍സ് എഴുതുന്നത്. സിനിമയില്‍ താരങ്ങളുടെ അഴകളവുകള്‍ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധന്‍ ഒക്കെ ആയെങ്കിലും ഇന്ദ്രന്‍സിനു നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂള്‍ യൂണിഫോം ഇല്ലാത്തതുകൊണ്ടായിരുന്നു. സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളില്‍ സംസാരിക്കാനാവാതെ അദ്ദേഹം അപകര്‍ഷതകളില്‍ ആണ്ടുപോകുമായിരുന്നു.

ശാരീരികമായ പരിമിതികള്‍ നാടകങ്ങളില്‍ പോലും ഇഷ്ടപ്പെട്ട വേഷങ്ങള്‍ അഭിനയിക്കുന്നതിനു തടസമായപ്പോള്‍ അദ്ദേഹം ജിമ്മില്‍ പോയി. ഒടുവില്‍ ആശാന്‍ തോറ്റുപിന്മാറി ജിമ്മില്‍ നിന്നും പറഞ്ഞു വിട്ടു. അഭിനയിക്കണമെന്നുള്ള ആഗ്രഹം നല്ലതുപോലെ പുഷ്ടിപ്പെട്ടെങ്കിലും ശരീരം മാത്രം പുഷ്ടിപ്പെട്ടില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സീനിന്റെ ഗൗരവം ചോര്‍ന്നുപോകാതിരിക്കാന്‍ ഇന്ദ്രന്‍സ് പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുമായിരുന്നു.

തേടിവന്ന കഥാപാത്രങ്ങള്‍ മുഴുവന്‍ ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു. കൊടക്കമ്പി എന്നുള്ളത് സ്‌ക്രീനിനു പുറത്തും വിളിപ്പേരായി. എന്നിട്ടും പരിഭവങ്ങളൊന്നുമില്ലാതെ ഈ ചെറിയ മനുഷ്യന്‍ അഭിനയിച്ചുകൊണ്ടേയിരുന്നു. തലയെടുപ്പുകളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത, അതിമോഹങ്ങളില്ലാത്ത ചെറിയ ജീവിതവുമായി അയാള്‍ ചിലവേഷങ്ങള്‍ക്ക് പകരക്കാരന്‍ ഇല്ലാത്ത സൗമ്യതയായി, സാന്ദ്രതയായി.

ആളൊരുക്കത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം മറുപടി പറയുന്നത് സാറേ എന്നുവിളിച്ചു കൊണ്ടാണ്. എന്റെ ചെറിയ മുഖം ആയതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതൊക്കെ എന്റെ മുഖത്ത് വരുമോ എന്ന ഭയമുണ്ടായിരുന്നു എന്നുപറയുമ്പോള്‍ ഇന്ദ്രന്‍സ് മികച്ച നടന്‍ മാത്രമല്ല, മികച്ച മനുഷ്യന്‍ കൂടിയാവുന്നു. എല്ലാ സംസാരങ്ങളിലും ഞാന്‍ ആരുമല്ല എന്നുമാത്രം ആദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കാര്‍പെറ്റ് വെല്‍ക്കം കിട്ടിയ ഈ മനുഷ്യന്‍ ഒരു വലിയ വാര്‍ത്ത അല്ലായിരിക്കാം. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ക്ക് മുന്നില്‍ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാന്‍. അവര്‍ നടന്നു തീര്‍ത്ത പെരുവഴികള്‍ ഒടുവില്‍ അവര്‍ക്കു മുന്നില്‍ ചുവപ്പന്‍ പരവതാനി വിരിക്കുമ്പോള്‍, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങള്‍ കൊണ്ട് വേണം നമ്മള്‍ അതിനെ അഭിനന്ദിക്കാന്‍.

Read also: പുരസ്‌കാര നിറവിൽ ‘വെയിൽ മരങ്ങൾ’; സന്തോഷം പങ്കുവെച്ച് ഇന്ദ്രൻസ്