അമ്മയുടെ മുഖം ഓർത്തെടുക്കാനാകാതെ, ഒരു ചിത്രം പോലും കാണാൻ ഭാഗ്യമില്ലാതെ യാത്രയായ പ്രേംനസീർ; നൊമ്പരമായ ‘അമ്മ-മകൻ’ ബന്ധം

May 10, 2020

മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത്. ഏത് പ്രതിസന്ധി ഘട്ടത്തിലും മനസിലേക്ക് ഓടിയെത്തുന്ന അമ്മയുടെ മുഖം വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ആ മുഖമൊന്നു ഓർത്തെടുക്കാൻ പോലും സാധിക്കും മുൻപ്, മനസിലേക്ക് പതിയാനുള്ള പ്രായമാകും മുൻപ് ‘അമ്മ യാത്രയായാലോ? അതിലും നൊമ്പരമുള്ളൊരു അവസ്ഥയില്ല, അല്ലെ? മലയാളത്തിന്റെ അനശ്വര നടൻ പ്രേംനസീർ പ്രസിദ്ധിയുടെ കൊടുമുടിയിൽ നിന്നപ്പോഴും ഉള്ളിലലയടിച്ച ഏറ്റവും വലിയ ദുഃഖമായിരുന്നു അമ്മയെ നഷ്ടമായത്. പ്രേംനസീറിന്റെ അമ്മയുടെ ഛായാചിത്രം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് ആ അനുഭവം മാതൃദിനത്തിൽ പങ്കുവയ്ക്കുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ഇന്ന് മാതൃദിനം..

പ്രശസ്തനായ മകന് കാണാൻ കഴിയാതെ പോയ സ്വന്തം അമ്മയുടെ ഒരു ചിത്രമാണിത്. ഭൂമിയിൽ നമുക്ക് ലഭിച്ച മാലാഖയാണ് അമ്മ.
ആ അമ്മയുടെ മുഖം കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നുമായില്ല. മരണ കിടക്കയിൽ അവസാനം തെളിയുന്ന മുഖവും അമ്മയുടെതായിരിക്കും.

എന്നാൽ സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓർത്തെടുക്കാൻ കഴിയുന്നതിന് മുൻപേ ബാല്യത്തിൽ വിട്ടുപിരിഞ്ഞു പോയ ഒരു ഉമ്മയുണ്ട്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഉമ്മ- അഭിവന്ദ്യയായ അസുമാ ബിവി.

മാതാവ് നഷ്ടപ്പെട്ട നസീർ സാറിന് എട്ടാം വയസ്സിൽ ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഡോക്ടർമാർ മരണമാണ് വിധിയെഴുതിയത്. അദ്ദേഹത്തിന്റെ ബാപ്പയുടെ വേദന കടിച്ചമർത്തിയുള്ള അവസാന അന്വേഷണത്തിൽ ഒരു കച്ചി തുരുമ്പു കിട്ടി..
വർക്കലയിൽ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യൻ ഒറ്റമൂലിക്കാരൻ സ്വാമിജി. നേരെ വർക്കലയിൽ ചെന്നു വിവരം പറഞ്ഞു. ഉടൻ മരുന്നും പറഞ്ഞു. ആയിരം തുടം മുലപ്പാൽ വേണം മരുന്ന് വാറ്റി എടുക്കാൻ..

നിരാശനായി മടങ്ങിയ ആ പിതാവിനെ ചിറയൻകീഴിലെ അമ്മമാർ കൈവിട്ടില്ല.. അവർക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്നു ആ ബാലൻ. അവർ സംഘടിച്ച് ജാതിമത ഭേദമില്ലാതെ, പിന്നീട് പ്രേംനസീറിന്റെ തറവാട്ടിലേക്ക് സ്ത്രീകളുടെ ഒരു ഒഴുക്കായിരുന്നു മുലപ്പാൽ നൽകാൻ.

അങ്ങനെ നൂറു കണക്കിന് അമ്മമാരുടെ മുലപ്പാൽ കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സംഭവം! ഇതേക്കുറിച്ച് നസീർ സാർ തന്നെ എറെ തവണ എഴുതിയിട്ടുള്ളതാണ്. രോഗം ഭേദമായപ്പോൾ ആ വൈദ്യ ശ്രേഷ്ടൻ അദ്ദേഹത്തോട് പറഞ്ഞു, “മോനേ നീ ഇപ്പോൾ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ് “. ഒരിക്കൽ അദ്ദേഹമിത് എന്നോട് പറഞ്ഞപ്പോൾ അറിയാതെ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

സഹജീവി സ്നേഹത്തിലൂടെ ഒരു പാട് അമ്മമാരെ അതിരറ്റ് സ്നേഹിച്ചിരുന്ന നസീർ സാറിന് തന്റെ സ്വന്തം ഉമ്മയുടെ സ്നേഹലാളന തൊട്ടറിയാൻ കഴിയാതെ പോയത് ദു:ഖകരമായ സത്യമാണ്.

ലോകത്തിൽ എല്ലാ മലയാളികളുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ് നസീർ സാറിന്റെ ചിത്രം. എന്നാൽ അദ്ദേഹത്തിന് ജൻമം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല.

ആ ഉമ്മയുടെ ഒരു ഫോട്ടോ പോലും ആ കുടുബത്തിൽ ആരുടെയും പക്കൽ ഇല്ലായിരുന്നു.അന്നത്തെ കാലമല്ലേ..എന്നാൽ കഴിഞ്ഞ വർഷം പ്രേംനസീർ ഫൗണ്ടേഷന് വേണ്ടി ശ്രീ.ഗോപാലകൃഷ്ണൻ എഴുതിയ “നിത്യഹരിതം” എന്ന പുസ്തകത്തിന് വേണ്ടി
അദ്ദേഹം നടത്തിയ നസീർ സാറിനെ കുറിച്ചുള്ള ഗവേഷണത്തിൽ, ചിറയൻകീഴിൽ നസീർ സാറിന്റെ കുടുബത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ,പ്രേംനസീറിന്റെ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവരെയെല്ലാം സംഘടിപ്പിച്ച്
അവർ പറഞ്ഞു കൊടുത്ത വിവരണങ്ങൾ വെച്ച് ആ മൺമറഞ്ഞ മതാവിന്റെ രൂപരേഖ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്ര രചനയിൽ വളരെ കൃത്യതയോടെ വരച്ചെടുപ്പിച്ചു.

ആ ഉമ്മയെ നേരിൽ കണ്ടിട്ടുള്ളവർ പറഞ്ഞു “ഇത് തന്നെ… ഒരു മാറ്റവുമില്ല”..എന്നാൽ ആ മാതാവിന്റെ ഈ ചിത്രം കാണാനും നസീർ സാറിന് വിധിയില്ലായിരുന്നു.

ഈ മാതൃദിനത്തിൽ മകന് കാണാൻ കഴിയാത പോയ അനുഗ്രഹീതയായ അമ്മയുടെ ഓർമ്മയ്ക് മുന്നിൽ നമുക്ക് ശിരസ് നമിക്കാം.

Story highlights- alappy ashraf about prem naseer’s mother