‘മോനേ എന്റെ നമ്പർ ആയോ’: മലയാള സിനിമയിലെ പ്രിയതാരം ‘ബഹദൂർ’ ഓർമ്മകളിൽ സിനിമ ലോകം

May 22, 2020
bahadoor

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ബഹദൂർ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ സിനിമ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

മലയാള സിനിമയിലെ എക്കാലത്തേയും ഒരു മികച്ച ഹാസ്യ നടനായിരുന്നു ബഹദൂർ. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു.

ജോക്കർ എന്ന സിനിമ ചിത്രീകരണത്തിനിടയിലെ സംഭവം പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ വിനോദ് ബഹദൂറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം:

ജോക്കർ എന്ന സിനിമയുടെ ലൊക്കേഷൻ….. ഒരു ടെന്റിന്റ കീഴിൽ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്, അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും.

എന്റെ നമ്പർ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീൻ ആണ് എടുക്കുന്നത്. പെട്ടന്നാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് ടെന്റിനു മുകളിൽ പുക ഉയരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു. തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല. സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു.

Read also: കൊറോണ വൈറസ് ആകൃതിയിൽ പെയ്തിറങ്ങിയ ആലിപ്പഴങ്ങൾ; മെക്സിക്കോയിൽ കണ്ട അത്ഭുത പ്രതിഭാസത്തിന് പിന്നിൽ..!

സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച്ച് കൂടുതുറന്ന് ചങ്ങല അഴിച്ച് ബഹദൂർക്കയെ പുറത്തേയ്‌ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓർമയായി മനസ്സിൽ ഉണ്ട്.. ഭയന്നു നിൽക്കുന്ന ഞങ്ങളോട് ബഹദൂർക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുൻപിൽ എന്റെ നമ്പർ ആയിട്ടില്ലെന്ന്..
ഇന്നു ബഹദൂർക്കയുടെ ഓർമദിനം…

Story Highlights: Director shares Actor Bahadhoor memory