ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഇന്ത്യ; വിജയം അവസാന പന്തില്‍

September 29, 2018

എഷ്യാ കപ്പിന്റെ ഏഴാം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയം. 223 റണ്‍സായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ വിജയലക്ഷ്യം. അവസാന പന്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 48 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത്.

ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം. എങ്കിലും ഇന്ത്യയോട് ബംഗ്ലാദേശിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. പരിക്കേറ്റിട്ടും വിട്ടുകൊടുക്കാതെ കേദാവ് ജാദവും കുല്‍ദീപുമായിരുന്നു അവസാന നിമിഷം ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് ആയിരുന്നു. വിജയറണ്‍ നേടിയിട്ടും പുറത്താകാതെ നിന്നു കേദാവ് ജാദവും കുല്‍ദീപും.

ഇന്ത്യയുടെ ഓപ്പണിംഗില്‍ ധവാന്‍-രോഹിത് കൂട്ടുകെട്ടില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാം ആണ് എറിഞ്ഞിട്ടത്. തൊട്ടുപിന്നാലെ രണ്ട് റണ്‍സ് എടുത്ത അമ്പാട്ടി റായിഡുവും മഷ്‌റഫി മുര്‍ത്താസയുടെ പന്തില്‍ പുറത്തായി. 48 റണ്‍സെടുത്ത ശേഷമാണ് രോഹിത് ശര്‍മ്മ പുറത്താകുന്നത്.

ധോണി- കാര്‍ത്തിക് കൂട്ടുകെട്ടും ഇന്ത്യയ്ക്കായി നന്നായിതന്നെ പൊരുതി. 36 റണ്‍സാണ് കളിയില്‍ ധോണി അടിച്ചെടുത്തത്. 19 റണ്‍സെടുത്ത കേദാര്‍ ജാദവ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. കളി അവസാനത്തോട് അടുത്തപ്പോള്‍ ജഡേജ പുറത്തായിരുന്നു. ഈ അവസരത്തിലാണ് പരിക്കുപറ്റിയിട്ടും കേദാര്‍ ജാദവ് വീണ്ടും ബാറ്റെടുത്തിറങ്ങിയത്.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 48.3 ഓവറിലാണ് ബംഗ്ലാദേശ് 222 എന്ന സ്‌കോറിലെത്തിയത്. ലിറ്റോണ്‍ ദാസാണ് ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തില്‍ നിന്നായി 121 റണ്‍സ് ലിറ്റോണ്‍ അടിച്ചെടുത്തു. ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്ങിലായിരുന്നു ലിറ്റോണ്‍ പുറത്തായത്.