ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ സമനിലയോടെ അഫ്ഗാന്‍ മടങ്ങി

September 26, 2018

അണയാന്‍ പോകുന്ന ഒരു തിരിയുടെ ആളിക്കത്തലായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ പോരാട്ടം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാനിസ്ഥാനും പുറത്തായി. ഏഷ്യാ കപ്പില്‍ നിന്നു മടങ്ങിയെങ്കിലും അഫ്ഗാന്റെ അവസാന മത്സരം വിസ്മയകരം തന്നെയായിരുന്നു. അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. 49.5 ഓവറില്‍ 252 റണ്‍സിന് ഇന്ത്യ പുറത്തായി.

കളിയുടെ അവസാനം വരെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായാണ് അഫ്ഗാനെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. ലോകേഷ് രാഹുലും അമ്പാട്ടി രായിഡുവുമായിരുന്നു ഓപ്പണര്‍മാര്‍. ആദ്യവിക്കറ്റ് നഷ്ടമാകുന്നതുവരെ 110 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 57 റണ്‍സെടുത്ത റായിഡുവിനെ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടുപിന്നാലെ 60 റണ്‍സ് അടിച്ചെടുത്ത രാഹുലും പുറത്തേക്ക്. തുടര്‍ന്ന് അഫ്ഗാന്‍ നന്നായിതന്നെ കളിച്ചു. ഇന്ത്യയ്ക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു തുടങ്ങി.

രവീന്ദ്ര ജഡേജയായിരുന്നു അവസാനം ബാറ്റിങിനിറങ്ങിയത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയും ഫലം കണ്ടില്ലയ. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ജഡേജ പുറത്തായി. റാഷിദ് ഖാനായിരുന്നു ജഡേജയെ പുറത്താക്കിയത്. ഒരു റണ്ണുമായി ഇന്ത്യയുടെ ഖലീല്‍ അഹമ്മദ് പുറത്താകാതെ നിന്നു.