ആ പൈതലിനെ ചേർത്തുപിടിച്ച് ജയസൂര്യയും…

September 4, 2018

പ്രളയം തകർത്ത കേരളത്തിന്റെ വേദനയിലും ആശ്വാസത്തിന്റെ പൊൻതൂവൽ സ്പർശവുമായി എത്തിയ കേരളത്തിന്റെ സ്വന്തം പിഞ്ചോമനയാണ് ഷാദിയ. തലച്ചോറിലെ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഷാദിയ താൻ പൊന്നുപോലെ സൂക്ഷിച്ച പണക്കുടുക്ക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് മലയാളികളുടെ മുഴുവൻ കണ്ണ് നനച്ചിരുന്നു..

ലോകത്തിന് മുഴുവൻ മാറ്റിവയ്ക്കാൻ പറ്റാത്ത മാതൃകയായ ഈ പിഞ്ചോമനയെത്തേടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ഷാദിയയെ കാണാൻ എത്തിയ ശേഷം അവൾക്കുറിച്ചെഴുതിയ കുറിപ്പ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ള കുട്ടി ഒരു പൂമ്പാറ്റയെപ്പോലെ ഓടി നടക്കട്ടെയെന്നും മഞ്ജു ആശംസിച്ചിരുന്നു.


ഇപ്പോഴിതാ കേരളത്തിന്റെ മുത്തായി മാറിയ ഷാദിയയുടെ അടുത്തേക്ക് നിരവധി സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് സിനിമാ താരം ജയസൂര്യ. ഷാദിയയ്ക്ക് തന്നെ വലിയ ഇഷ്ടമാണെന്നറിഞ്ഞതിനെത്തുടർന്നാണ് പുല്ലേപ്പടിയിലുള്ള വീട്ടിൽ കുഞ്ഞുമാലാഖയെക്കാണാൻ ജയസൂര്യ എത്തിയത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം… 

ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.

കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.

രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും, നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം.

ഞാന്‍ വല്യുമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ അവളുടെ കണ്ണില്‍ നിഷ്‌ക്കളങ്കതയുടെ നിലാവുള്ളതുപോലെ…. സൂക്ഷിച്ചു നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നതു കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേര്‍ത്തു. അവള്‍ വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍….