തണുത്തു വിറയ്ക്കുന്നതിനിടയിൽ ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു പലപ്പോഴും രക്ഷപ്പെട്ടത്; വരത്തൻ അനുഭവങ്ങൾ പങ്കുവെച്ച് ഫഹദ്…

October 14, 2018

നിറഞ്ഞ  സ്വീകാര്യതയോടെ  പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുന്ന ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമാണ് ‘വരത്തൻ’. ‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ വെല്ലുവിളികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ആരാധകരോട് പങ്കുവെക്കുകയാണ് ഫഹദ് ഫാസിൽ..

‘കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയില്‍കിടന്നു ദേഹം മുഴുവന്‍ ചെളിപറ്റുമ്പോള്‍ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്’ ഫഹദ് പറഞ്ഞു.

അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്.

‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് -ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.