ഐ എഫ് എഫ് ഐയില്‍ ഇടം പിടിച്ച് രമ്യ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’

November 1, 2018

ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഐഎഫ്എഫ്‌ഐ)യില്‍ ഇത്തവണത്തെ  ഇന്ത്യന്‍ പനോരമയില്‍ ഒരു ഹ്രസ്വചിത്രവും ഇടംപിടിച്ചിട്ടുണ്ട്. രമ്യ രാജ് സംവിധാനം ചെയ്ത മിഡ്‌നൈറ്റ് റണ്‍. ഒരു രാത്രി തൊഴിലിടത്തില്‍ നിന്നും മടങ്ങുന്ന ആണ്‍കുട്ടിയും അപരിചിതനായ ഒരു ലോറി ഡ്രൈവറുമാണ് 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഡ്രൈവറെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനും ആണ്‍കുട്ടിയെ അവതരിപ്പിക്കുന്നത് ചേതന്‍ ജയലാലുമാണ്. സംഭാഷണത്തെക്കാള്‍ രണ്ട് കഥാപാത്രങ്ങളുടെ പ്രകടനങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുന്നത്.

ജൂലൈ അവസാനം തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം തെരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ അന്തര്‍ദേശീയ മേളയാണ് ഐഎഫ്എഫ്‌ഐ.

അതേസമയം ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ  ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ‘ഓള്’ ആണ്. ഷാജി എന്‍ കരുണാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവയില്‍ വെച്ചു നടക്കുന്ന ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ‘ഓള്’ എന്ന സിനിമ കൂടാതെ റഹീം ഖാദഖിന്റെ ‘മക്കന’, എബ്രിഡ് ഷൈന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് മലയാള ചിത്രങ്ങള്‍. ഇതിനു പുറമെ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ‘പേരന്‍പും’ പ്രദര്‍ശിപ്പിക്കും.

49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയാണ്. 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘ടേക്ക് ഓഫ്‘ എന്ന മലയാള ചിത്രം മാത്രമായിരുന്നു ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ ഉള്ളത്. ഷൈനി ജേക്കബ് ബഞ്ചമിന്റെ ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’, രമ്യാ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’, വിനോദ് മങ്കരയുടെ ‘ലാസ്യം’ എന്നിവയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മലയാള ചിത്രങ്ങള്‍.