‘മേരിക്കുട്ടി കാരണം കിട്ടിയ അലര്‍ജിക്ക് ജയസൂര്യ ഇപ്പോഴും മരുന്ന് കഴിക്കുന്നു’; താരത്തെക്കുറിച്ച് രഞ്ജിത്തിന്റെ കുറിപ്പ്

February 28, 2019

മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. ‘ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്‌കാരമെത്തിയത്. ജയസൂര്യയ്‌ക്കൊപ്പം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ സാഹിനറിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പണ്ടേയ്ക്കുപണ്ടേ ജയസൂര്യ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘ക്യാപ്റ്റന്‍’. ഫുട്‌ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഈ ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു ചെറുകുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.

Read more:‘ഒരു യമണ്ടന്‍ പ്രേമകഥ’യുമായ് ദുല്‍ഖര്‍; ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലേക്ക്

”ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു.മേരിക്കുട്ടി കാരണം കിട്ടിയ skin allergy ക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു . ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്.!” രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി അങ്ങേയറ്റം പ്രയത്‌നിക്കുന്ന ജയസൂര്യയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്ന് ശരിവെയ്ക്കുന്നതാണ് സംവിധായകന്‍ രഞ്ജിത്തിന്റെ കുറിപ്പ്.