പുരസ്‌കാരതുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍പ്രേമിക്ക് നല്‍കാനൊരുങ്ങി ‘സുഡാനി’ ടീം

March 1, 2019

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. പുരസ്‌കാരതുട അപകടത്തില്‍ ഇരുകാലുകളും നഷ്ടമായ ഫുട്‌ബോള്‍ആരാധകന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സുഡാനി ടീം.

മധുര സ്വദേശിയായ ഹരീഷ് ശിവകുമാര്‍ എന്ന ഇരുപതുകാരനാണ് പുരസ്‌കാരതുക നല്‍കുക. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് ഹരീഷിന് ഇരുകാലുകളും നഷ്ടമായത്. ഫോട്ടോഗ്രാഫറായ കെആര്‍ സുനിലിന്റെ ‘IN HIS PURSULT’ എന്ന ഷോര്‍ട്ട്ഫിലിമിലൂടെയാണ് ഈ ഫുട്‌ബോള്‍ ആരാധകന്റെ കഥ പുറംലോകമറിയുന്നത്.

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൗബിന്‍ സാഹിറിനെ തേടിയെത്തി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ഈ ചിത്രംതന്നെ. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദാണ് മികച്ച നവാഗത സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും സരസ ബാലുശേരിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Read more:കാന്‍സറിലും പതറാതെ വൈഷ്ണവി; വേറിട്ടൊരു ഫോട്ടോഷൂട്ട്

സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്

സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിനോടകംതന്നെ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.