മനോഹരം കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ‘സൈലന്റ് ക്യാറ്റ്’ ഗാനം: വീഡിയോ

March 8, 2019

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. തീയറ്ററുകളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്.

പാട്ടുകളിലെ ഓരോ വരികള്‍ക്കു പോലും ചിത്രത്തില്‍ അത്രമേല്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു ഗാനകൂടി യുട്യൂബില്‍ റിലീസ് ചെയ്തു. ബോണിയുടെ പ്രണയം പ്രമേയമാക്കി ഒരുക്കിയ ‘സൈലന്റ് ക്യാറ്റ്’ എന്ന ഇംഗീഷ് ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട് ഈ ഗാനം. വിദേശിയായ നൈലയുമായുള്ള ബോണിയുടെ പ്രണയം ചിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്.

കുമ്പളങ്ങി നൈറ്റ്‌സില്‍ ശ്രീനാഥ് ഭാസിയാണ് ബോണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാസ്മിന്‍ മെറ്റ്വിയര്‍ നൈലയായെത്തുന്നു. നൈസര്‍ അഹമ്മദാണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. കെ ആണ് ആലാപനം. സുശിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നു.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് അധ്യാപകര്‍; വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

ഫഹദ് ഭാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

അതേസമയം ചിത്രത്തില്‍ പ്രധാന കഥാപാത്രമായത്തെുന്ന സൗബിന്‍ സാഹിറിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. താരത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമയിലെ ഒരു രംഗവും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ സാഹിറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.