‘അജു എന്നും പ്രിയപ്പെട്ടവന്‍’; ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഓര്‍മ്മയില്‍ ദുല്‍ഖര്‍ സല്‍മാന്‍

May 30, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ബാംഗ്ലൂര്‍ ഡെയ്‌സ്’. പ്രണയത്തിന്റെയും ബന്ധത്തിന്റെയും എല്ലാം ആഴവും പരപ്പും ആവോളം ആവഹിച്ച സിനിമ. ഫഹദ് ഫാസില്‍ , ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളികളുടെ കണ്ണും മനവും ഒരുപോലെ നിറച്ചു. അഞ്ജലി മേനോനാണ് ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.

‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന സൂപ്പര്‍ ചിത്രം തീയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷങ്ങളായി. ഇപ്പോഴിതാ ചിത്രത്തിലെ അജു എന്ന തന്റെ കഥാപാത്രത്തെ വീണ്ടും ഓര്‍ത്തെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ‘അജു എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. ആ സിനിമയെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി’ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more:ഇത് ഓട്ടിസത്തെ തോല്‍പിച്ച് മോഡലായ ചെറുപ്പക്കാരന്റെ വിജയകഥ

2014 മെയ് 30 നാണ് ബാംഗ്ലൂര്‍ ഡെയ്‌സ് തീയറ്ററുകളിലെത്തിയത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. അഞ്ജലി മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. 8.5 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 45 കോടി നേടിയിരുന്നു.

അതേസമയം ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. ബി സി നൗഫല്‍ ആണ് ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ചുവരവ്.ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ശ്രദ്ധേയനായ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.