‘മനസിൽ നന്മയുള്ളവർ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ട്’; ഹൃദയം കീഴടക്കി ഒരു കെഎസ്ആർടിസി ജീവനക്കാരിയുടെ കുറിപ്പ്

May 5, 2019

ഓരോ യാത്രകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും.. യാത്രകൾ ഇഷ്‌പ്പെടുന്ന ചിലരുടെയെങ്കിലും പ്രിയസുഹൃത്താണ് ആനവണ്ടി..നമ്മുടെ സ്വന്തം കെ എസ് ആർ ടി സി..

കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യാത്തവർ യഥാർത്ഥ മലയാളികൾ അല്ലെന്ന് പറയുന്നതിനും തെറ്റില്ലാതില്ല..കാരണം നാടും നഗരവും അറിയാനും കാണാനും ഇത്രമേൽ മനോഹരമായ മറ്റൊരു വാഹനവുമില്ല.. ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ തരുമ്പോൾ, ചിലരുടെയെങ്കിലും മനസിൽ നീറുന്ന ഓർമ്മകളായും കെഎസ്ആർടിസി  മാറാറുണ്ട്.. ഇപ്പോഴിതാ  കാസർഗോഡ് ഡിപ്പോയിലെ വനിതാ കണ്ടക്ടറായ രശ്‌മി അജിത്ത് എന്ന കണ്ടക്ടറുടെ അനുഭവമാണ് വായനക്കാരുടെ ഹൃദയം കവരുന്നത്.

ഒരു കെഎസ്ആർടിസി  ജീവനക്കാരിയായ രശ്മിക്കും പറയാനുണ്ട്… മനസ്സിൽ മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച കെഎസ്ആർടിസി യാത്രകളെക്കുറിച്ച്..മനസിൽ നന്മയുള്ളവർ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ടെന്ന് പറയുകയാണ് രശ്മിയുടെ ഈ അനുഭവക്കുറിപ്പ്…

രശ്മിയുടെ അനുഭവക്കുറിപ്പ് വായിക്കാം…

“ഒരു KSRTC കണ്ടക്ടർ എന്ന നിലയിൽ ഈ നാലര വർഷത്തിനിടയിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസം (29/04/2019, തിങ്കൾ) പതിവ് ഡ്യൂട്ടിയിൽ 2nd ട്രിപ്പ്‌ മംഗലാപുരത്തു നിന്നും കാസർഗോഡേക്ക് വരുന്നു. ഉച്ച സമയം, ഹൊസങ്കടി പിന്നിട്ടു എന്റെ ബസ്. Seating യാത്രക്കാർ മാത്രമേ ആ സമയം ബസിൽ ഉണ്ടായിരുന്നുള്ളു. ടിക്കറ്റ് കൊടുത്ത ശേഷം ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോൾ കണ്ടക്ടർ സീറ്റിന്റെ നേരെ എതിരെ നിന്നും “മോളെ” എന്നൊരു വിളി.. നോക്കിയപ്പോൾ വൃദ്ധനായ ഒരു മനുഷ്യൻ. വിളിച്ചത് എന്നെ തന്നെയാണ്.. “മോൾ എനിക്കൊരു സഹായം ചെയ്യുമോ?” അദ്ദേഹം പ്രതീക്ഷയോടെ എന്നെ നോക്കി.

എന്തു കേൾക്കുമ്പോഴും നമുക്ക് ഒരു മുൻവിധി ഉണ്ടാകുമല്ലോ, ഒന്നുകിൽ ഏതെങ്കിലും സ്റ്റോപ്പ് ഇല്ലാത്തയിടത്ത് ഇറക്കുന്ന കാര്യം, അല്ലെങ്കിൽ അത്തരത്തിൽ അവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്തു കൊടുക്കൽ. ഇത്യാദി എന്തെങ്കിലും ആവും എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പറഞ്ഞു “എന്തു സഹായം ആണ്, പറഞ്ഞോളൂ..” പോക്കെറ്റിൽ നിന്നും ഒരു ടിക്കറ്റ് അദ്ദേഹം പുറത്തെടുത്തു, കൂടെ കുറച്ചു പണവും. അപ്പോൾ വീണ്ടും മുൻവിധി.. എന്റെ ഏതെങ്കിലും സഹപ്രവർത്തകർക്ക് അബദ്ധം പറ്റി അദ്ദേഹത്തിന് ബാക്കി കൊടുത്തത് കുറഞ്ഞു പോയിട്ടുണ്ടാവും. പക്ഷേ എന്റെ എല്ലാ മുൻവിധികളെയും തൂത്തു മാറ്റി അദ്ദേഹം പറഞ്ഞു “മോളെ ഞാൻ കുറച്ചു മുമ്പ് കുമ്പളയിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ കയറിയതും സ്റ്റേറ്റ് ബസിൽ (ഇവിടെ KSRTC യെ സ്റ്റേറ്റ് ബസ് എന്നാണ് എല്ലാരും വിളിച്ചു കേട്ടിട്ടുള്ളത് ) ആണ്. ഞാൻ 20 റുപ്പിക കൊടുത്തു, 16 റുപ്പിക കഴിച്ച് ബാക്കി തരേണ്ടത് 4 രൂപയാണ്. എന്നാൽ ആ കണ്ടക്ടർ എനിക്ക് ഇത്രയും തന്നു.”

അദ്ദേഹം ആ തുകയും ടിക്കറ്റും എന്റെ കൈയിൽ തന്നു. നോക്കുമ്പോൾ 80 രൂപ ഉണ്ട്. കുറച്ചു ചില്ലറ പൈസയും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ എനിക്ക് കാര്യം മനസ്സിലായി. 100 രൂപയുടെ ബാലൻസ് തുക എന്ന് കരുതിയാണ് ആ കണ്ടക്ടർ പണം കൊടുത്തിരിക്കുന്നത് എന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, “ഞാൻ 20 റുപ്പിക തന്നെയാണ് കൊടുത്തത്, അത് നല്ല ഓർമയുണ്ട്. മോൾ ഇതെങ്ങനെ എങ്കിലും ഈ പണം ആ പെൺകുട്ടിക്ക് കൊടുക്കണം. (അതും ഒരു വനിതാ കണ്ടക്ടർ ആയിരുന്നു) അല്ലെങ്കിൽ വൈകുന്നേരം ആകുമ്പോൾ ആ കൊച്ചിന്റെ അത്രയും പൈസ വെറുതെ പോവില്ലേ മോളെ? ബസിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ് ഞാൻ ഇത് ശ്രദ്ധിച്ചത്. ഇത് എങ്ങനെ തിരിച്ചേൽപിക്കും എന്ന് വിഷമിച്ചു ഇരിക്കുവാരുന്നു മോളെ ഞാൻ. നിങ്ങടെ ഓഫീസിൽ കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചു. അപ്പോളാണ് മോളെ കണ്ടത്, എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” അദ്ദേഹം പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..

ഞാൻ ആ ടിക്കറ്റ് വാങ്ങി നോക്കി. മറ്റൊരു ഡിപ്പോയിലെ ബസ് ആണ്. അവിടെ ഉള്ള സുഹൃത്തിനെ വിളിച്ചു പ്രസ്തുത ഡ്യൂട്ടിയിൽ ഉള്ള കണ്ടക്ടറിന്റെ ഫോൺ നമ്പർ തരപ്പെടുത്തി. അതിനിടയിലും ഞാൻ ഈ മനുഷ്യനോട് വീണ്ടും പറഞ്ഞു “ചിലപ്പോൾ നിങ്ങൾ 100 രൂപ തന്നെ ആയിരിക്കുമോ കൊടുത്തത്? അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പണം നഷ്ടപെടില്ലേ? താങ്കൾക്ക് ചിലപ്പോൾ ഓർമ പിശക് വന്നതാണെങ്കിലോ” എന്നൊക്കെ. പക്ഷേ അദ്ദേഹം കട്ടായം പറഞ്ഞു, “അല്ല ഞാൻ 20 രൂപ തന്നെയാണ് കൊടുത്തത്, അത് എനിക്ക് നല്ല ഉറപ്പുണ്ട്.” ശേഷം ഞാൻ കണ്ടക്ടറെ വിളിച്ചു, പക്ഷേ കിട്ടിയില്ല..

അപ്പോളേക്കും ഇദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആകാൻ ആയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ പണം കൃത്യമായി ഞാൻ ആ കണ്ടക്ടർക്ക് ഏല്പിച്ചു കൊടുക്കാം. ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം അനുവാദം തന്നു. ഇതെല്ലാം ആദ്യം മുതൽ ശ്രദ്ധിച്ചു പിൻസീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ ഇദ്ദേഹത്തിന് ഹസ്തദാനം ചെയ്തു. കുമ്പളയിൽ ഇറങ്ങുമ്പോൾ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞത്, “വല്യ ഉപകാരം മോളെ” എന്ന്. വീണ്ടും ഞാൻ ആ കണ്ടക്ടറെ വിളിച്ചു. ഇത്തവണ കിട്ടി. അവരോടു വിവരം ധരിപ്പിച്ചു. പണം ഞാൻ കാസറഗോഡ് ഡിപ്പോയിൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ മുഖാന്തരം അവർക്ക് ലഭ്യമാക്കി. ഞങ്ങൾക്ക് നേരിൽ കാണാൻ കഴിയുമായിരുന്നില്ല. അവരും എന്നോട് നന്ദി പറഞ്ഞു.

സാധാരണ ഗതിയിൽ തരം കിട്ടിയാൽ KSRTC ജീവനക്കാരെ കുറ്റം പറയാൻ ഓരോ കാരണങ്ങൾ കണ്ടെത്തുന്നവരുടെ ഇടയിൽ ഈ മനുഷ്യൻ എന്നും ഒരു നന്മ മരം ആയിരിക്കും. സ്ഥാപനത്തിന്റെ പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ജോലി ഭാരത്തിനു കുറവുകൾ ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഇതൊക്കെ തന്നെയാണ് DA യും night അലവൻസും ഷൂ, യൂണിഫോം അലവൻസും ഒക്കെ തന്നെ. ഒരു രൂപ പോലും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട തുക തന്നെ. ഞങ്ങളുടെ അധ്വാനത്തിന് വില കല്പിച്ചു കൊണ്ട്, എന്റെ സഹപ്രവത്തകയ്ക്കു സംഭവിച്ച കൈപ്പിഴയെ ഒരു അവസരമായി കാണാതെ ആത്മാർത്ഥതയോടും സത്യസന്ധതയോടും പെരുമാറിയ ഈ മനുഷ്യന് (തിരക്കിനിടയിൽ പേര് ചോദിക്കാൻ കഴിഞ്ഞില്ല) ഹൃദയപൂർവം നന്ദി അറിയിക്കുന്നു.”