മലയാള ചലച്ചിത്ര ലോകത്തേക്കുള്ള രണ്ടാം വരവ് ഓര്‍ത്തെടുത്ത് മഞ്ജു വാര്യര്‍

May 17, 2019

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014- ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. റോഷന്‍ ആന്‍ഡ്രേസ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ രണ്ടാംവരവിന് അഞ്ച് വയസ് പൂര്‍ത്തിയായി. അതായത് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രം തീയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ഈ ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറുപ്പിലൂടെ.

മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര്‍ യു’ ‘എത്ര വയസായി’ എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്,തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്,നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി…

1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. സല്ലാപം എ്ന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.