“സിനിമ കാണാന്‍ പോയകാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി, ജീവിതംവരെ പണയംവച്ച് സിനിമയ്ക്ക് പോയി”: സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് മമ്മൂട്ടി

June 24, 2019

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വെള്ളിത്തിരയില്‍ അഭിനയമികവുകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന താരം. മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ച അവിസ്മരണീയ കഥാപാത്രങ്ങളും നിരവധിയാണ്. താരജാഡയില്ലാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ സിനിമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. അത്രയേറെ ആഴവും പരപ്പുമുണ്ട് താരത്തിന് സിനിമയോടുള്ള സ്‌നേഹത്തിന്. ”സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കുടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്റ് ഇയര്‍ തോറ്റു ജീവിതം വരെ പണയംവച്ച് സിനിമയ്ക്ക് പോയ ആളാണ്” മമ്മൂട്ടി പറഞ്ഞു. ‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരം സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഓര്‍ത്തെടുത്തത്. പഴയ സിനിമാക്കാലത്തെ ഓര്‍ത്തെടുക്കാനും താരം മറന്നില്ല.

മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് എവിടെ. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ്.

Read more:ഹൃദയംതൊട്ട് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’വിലെ പുതിയ ഗാനം
സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സിംഫണി സക്കറിയ ആയി വേഷമിടുന്നത് മനോജ് കെ ജയനാണ്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്.