വടക്കേ ഇന്ത്യന്‍ കാഴ്ചകള്‍ നിറച്ച് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യിലെ ഹിന്ദി ഗാനം

July 22, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയരായ താരങ്ങളാണ് ഇന്ദ്രന്‍സും ബാലു വര്‍ഗീസും. ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്നാണ് ചിത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു ഗാനം.

വടക്കേ ഇന്ത്യയുടെ സൗന്ദര്യം ഒന്നാകെ പ്രതിഫലിക്കുന്നുണ്ട് ഈ ഹിന്ദി ഗാനരംഗത്ത്. ഹിഷാം അബ്ദുള്‍ വഹബ് ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ദ്രന്‍സ് ആണ് ഗാനരംഗത്ത് നിറയുന്നത്.

Read more:‘മഞ്ഞുകാലം ദൂരെ മാഞ്ഞു…’ ഗിരിഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളില്‍ ഫൈനല്‍സിലെ ഗാനം

തിരുവന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. അറുപത്തിയഞ്ചാം വയസിലാണ് നായകന്‍ തന്റെ പ്രണയിനിയെ തേടി അലയുന്നത്. അബ്ദുള്ളയുടെ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍ എല്ലാം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍പ്പുണ്ട്. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് പരിചിതമായ പ്രണയ കഥകളില്‍ നിന്നും ഒരല്പം വിത്യസ്തതയോടെയാണ് മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അതേസമയം ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.