കാന്‍സര്‍ രോഗികള്‍ക്കൊരു കൈത്താങ്ങ്: ‘നിറം’ വീണ്ടും പ്രദര്‍ശിപ്പിച്ചു

October 28, 2019

മലയാളികളുടെ എക്കാലത്തെയും പ്രണയനായകന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് നിറം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തോടും കുഞ്ചാക്കോ ബാബന്റെ പിറന്നാളിനോടും അനുബന്ധിച്ചാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചത്.

പ്രണയവും സൗഹൃദവും പ്രമേയമാക്കി കമല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് നിറം. കുഞ്ചാക്കോ ബോബനും ശാലിനിയുമായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ഇന്നലെ രാവിലെ 7.30ന് ആലപ്പുഴ റെയ്ബാന്‍ സിനി ഹൗസിലാണ് ചിത്രം റീറിലീസ് ചെയ്തത്. കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

അതേസമയം 1999- ല്‍ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു നിറം. വിദ്യാ സാഗര്‍ ഈണം നല്‍കിയ മനോഹര ഗാനങ്ങളും ചിത്രത്തിലെ മറ്റൊരു ആകര്‍ഷണമാണ്.

Read more:ഭയം നിറച്ച് ആകാശഗംഗയിലെ ആദ്യഗാനം; വീഡിയോ

അതേസമയം ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ തുടങ്ങി നിരവധി സിനിമകലിലൂടെ വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് കുഞ്ചാക്കോ ബോബന്‍.