“ആയിരം വട്ടം പോതും എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു… പറ്റിയില്ല, കാരണം…” സീമയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി വിധു

November 18, 2019

മാൻഹോൾ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ വിധു വിൻസെന്റ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാൻഡ് അപ്പ്’. ആദ്യ ചിത്രത്തിലൂടെത്തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയനും, ഈ വർഷം സംസ്ഥാന സർക്കാരിന്റെ  മികച്ച നടിക്കുള്ള അവാർഡ് നേടിയ നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയപ്പെട്ട സീമയും എത്തുന്നുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം സീമയെക്കുറിച്ച് സംവിധായിക വിധു വിൻസെന്റ് എഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

“സീമചേച്ചിയെ കുറിച്ച് പറയുമ്പോൾ ‘അനുബന്ധം’ എന്ന സിനിമയാണ് ഓർമ്മ വരുന്നത്. അന്ന് ഞാൻ ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു. ഇനിയും കരഞ്ഞാൽ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചിൽ നിർത്തിയത്. ‘അവളുടെ രാവുകൾ’ എന്ന സിനിമ കാണുന്നത് ഗൾഫിൽ നിന്ന് മാമൻ ആദ്യമായി കൊണ്ടുവന്ന വി സി പി യിൽ കാസറ്റ് ഇട്ടിട്ടാണ്. ഞങ്ങളൾ കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിർന്നവർ ഇരുന്ന് സിനിമ കണ്ടതും ഞാൻ ഉറക്കം നടിച്ച് അവരുടെയിടയിൽ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓർമ്മ.

ഒരു പാട് വർഷങ്ങൾക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ ‘സ്റ്റാൻഡ് അപ്പിന്റെ’ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ സ്ട്രോങ്ങായ ഒരു ലേഡീ ഡോക്ടറുടെ റോൾ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോൾ ഞങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ എൽദോയാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിർദ്ദേശിച്ചത്. സീമചേച്ചി എന്നെ പോലൊരു ജൂനിയർ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എൽദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാൻ പറഞ്ഞു. ഫോണിൽ സീമചേച്ചിയെ വിളിച്ചു, ‘ഞാൻ വിധു-… ” അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് ” യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടർ.? വിധുവിന്റെ ക്യാരക്ടറിന് ഞാൻ പോതുമാ?”
”എന്തൊരു ചോദ്യം? ആയിരം വട്ടം പോതും ” എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേൾക്കുന്നത് ‘അനുബന്ധ’ത്തിലെ സുനന്ദ ടീച്ചറെയാണ്, ‘അമേരിക്ക അമേരിക്കയിലെ’ നീനയെയാണ്, ‘കരിമ്പിലെ’ മെറീനയെയാണ്. നേരിട്ടു കേൾക്കുമ്പോഴാണത് ബോധ്യപ്പെട്ടത് – ഈ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

ഷൂട്ടിംഗിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാൻ എൽദോയ്ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവെച്ചത്. പിന്നീട് വർത്തമാനങ്ങൾക്കിടയിൽ ചേച്ചിയുടെ ക്യാരക്ടറിന്റെ ഡീറ്റെയ്ൽസ് ചോദിച്ചു. ഞാൻ സ്റ്റാൻഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.

ചേച്ചിയുടെ മറുപടി ” ശശിയേട്ടൻ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാൻ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇൻറർവെല്ലിനു ശേഷം ഞാൻ വീണ്ടും സ്ക്രീനിലേക്ക് വരികയാ. സൊ ഇത് എനിക്കുമൊരു സ്റ്റാൻഡ് അപ് മൊമന്റാണ്.” നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചിൽ വന്നു.

സീമ ചേച്ചി, ചില ദുരന്തങ്ങൾ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവർന്നു നില്പുകളിലേക്ക് നമ്മൾ എത്തിച്ചേരുന്നതും.” വിധു ഫേസ്ബുക്കില്‍ കുറിച്ചു.