ശോഭന മാമിന്റെ പിറകെ നടന്നത് ഒന്നര വർഷം: വെളിപ്പെടുത്തി അനൂപ് സത്യൻ

February 14, 2020

ശോഭന, സുരേഷ് ഗോപി താരങ്ങളുടെ തിരിച്ചുവരവിനൊപ്പം മക്കൾ താരങ്ങൾ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തിയ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊപ്പം ഈ ചിത്രത്തിലേക്ക് ശോഭന എത്തിയ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ.

ഏകദേശം ഒന്നര വർഷത്തോളം ശോഭന മാമിന്റെ പിറകെ നടന്ന ശേഷമാണ് അവർ ഈ വേഷം ചെയ്യാൻ സമ്മതിച്ചതെന്ന് അനൂപ് വെളിപ്പെടുത്തി. സിനിമയുടെ ആവശ്യം പറഞ്ഞ് ചെല്ലുമ്പോഴൊക്കെ ‘നോ’ എന്ന് മാത്രമാണ് അവർ പറഞ്ഞിരുന്നത്. ശോഭന മാമിനെ ആദ്യമായി മീറ്റ് ചെയ്യുമ്പോൾ അരമണിക്കൂർ മാത്രമാണ് സമയം അനുവദിച്ചത്. ഇംഗ്ലീഷിലാണ് കഥ പറഞ്ഞത്. പത്ത് മിനിറ്റോളം അവർ കഥ കേട്ടു. പിന്നെ പത്ത് മിനിറ്റ് വെറുതെയിരുന്നു. വേറൊരു അപ്പോയ്ന്റ്മെന്റ് ഉണ്ടെന്ന് അവർ പറഞ്ഞു. ചിത്രത്തിന്റെ രണ്ട് സീനുകൾ കൂടി അവരോട് പറഞ്ഞപ്പോൾ മാം ചിരിച്ചു. അങ്ങനെ ആ കൂടിക്കാഴ്ച്ച 45 മിനിറ്റോളം നീണ്ടുനിന്നു. കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞെങ്കിലും പിന്നീട് മാമിനെ കാണാൻ സാധിച്ചില്ല.

എന്നാൽ അവരെ കാണാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. വിളിച്ചാൽ ഫോൺ എടുക്കില്ല. മെസ്സേജിനും റിപ്ലൈ തരില്ല. അവരുടെ വീടിന്റെ മുൻപിൽ വന്ന് സെൽഫി എടുത്ത് അയച്ചുകൊടുക്കും. എന്നാൽ അവർ റിപ്ലൈ തന്നിരുന്നില്ല. ഇടയ്ക്ക് കാണാൻ കിട്ടിയ അവസരത്തിലൊക്കെ കഥയുടെ ബാക്കി പറഞ്ഞു. കഥ കേട്ട് ബോറടിക്കുന്നില്ലെന്ന് പറയുമായിരുന്നു. അങ്ങനെ ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് മാം ഇതിന് സമ്മതം മൂളിയത്.

ഒരിക്കൽ മാമിനെ കാണാൻ ചെന്നപ്പോൾ ആ വീട്ടിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയോട് എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആറാം ക്ലാസിൽ എന്ന് മറുപടി പറഞ്ഞു. കഴിഞ്ഞ വർഷം അഞ്ചാം ക്ലാസിലായിരുന്നുവെന്ന് മറുപടി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. അങ്ങനെ അവിടെവെച്ചാണ് ഈ ചിത്രത്തിന് വേണ്ടി ഞങ്ങൾ രണ്ടാളും കൈ കൊടുക്കുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ഇത് വെളിപ്പെടുത്തിയത്. തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.