കൊവിഡ്- 19; സംസ്ഥാനത്ത് നിരീക്ഷണത്തിന് നൂതന സാങ്കേതിക വിദ്യകളും

March 12, 2020

കൊറോണ വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ച് ഇന്ത്യയും. നിരീക്ഷണത്തിൽ ഇരിക്കുന്നവരെ ട്രാക്ക് ചെയ്യുന്നതിനായി ജി പി എസ് പോലുള്ള സംവിധാനങ്ങളാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യുന്നതിനയായി ജി പി എസ് സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞതായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു.

ജിയോ മാപ്പ് ജി പി എസ് സംവിധാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റിടങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്താനും സാധിക്കും. നിർദ്ദേശങ്ങൾ തെറ്റിച്ച് പുറത്തേക്ക് പോകുന്നവർക്കെതിരെ കർശനമായ നടപടികളും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ല കലക്‌ടർ പി ബി നൂഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍
ജിയോ മാപ്പ് ജി.പി.എസ് സംവിധാനം

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ഇതിൻ്റെ ഭാഗമായി ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏർപ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരിൽ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കും.

കൂടാതെ ഇതു വഴി ഒരു പ്രദേശത്ത് എത്രപേർ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും. ജിയോ മാപ്പിംഗിനായി അടൂർ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂർ ശ്രീ ബുദ്ധാ എഞ്ചിനിയറിംഗ് കോളേജ് , കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് എന്നീ മൂന്ന് എഞ്ചിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.

രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണുള്ളത്.