‘വേറെ വഴിയില്ല, മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം’; പേജിലൂടെ സഹായം അഭ്യർത്ഥിച്ച യുവാവിന് ആശ്വാസം പകർന്ന് താരം

March 1, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. പൊതുവേദികളിലുള്ള മമ്മൂട്ടിയുടെ സൗഹാര്‍ദപരമായ ഇടപെടലുകളും സാമൂഹ്യ പ്രവർത്തികളും പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. വെള്ളിത്തിരയ്ക്ക് പുറത്ത് സമൂഹത്തില്‍ അനേകര്‍ക്ക് സഹായവുമേകാറുണ്ട് താരം. മമ്മൂട്ടിയുടെ കരുതലും സ്‌നേഹവും നന്മയും എത്രത്തോളം ആഴമുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പ്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച് എത്തിയ യുവാവിന് സഹായം നൽകിയിരിക്കുകയാണ് താരം. കിഡ്‌നിയും ഹൃദയവും തകരാറിലായ ജയകുമാർ എന്ന ആളാണ് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. വാർത്ത സത്യമാണെന്ന് അന്വേഷിച്ചറിഞ്ഞതോടെ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബോർട്ടിനോട് ഇതിന് ആവശ്യമായ സഹായങ്ങൾ നൽകാനും അദ്ദേഹം അറിയിച്ചു.

ജയകുമാറിന്റെ പോസ്റ്റ്

‘എന്റെ പേര് ജയകുമാര്‍, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാന്‍ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നൈയൊന്ന് സഹായിക്കണം..’

ഇതിന് റോബര്‍ട്ട് നല്‍കിയ മറുപടി ഇങ്ങനെ:

‘പ്രിയ ജയകുമാര്‍, താങ്കളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാന്‍ പറ്റുന്ന പദ്ധതികള്‍ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് മുന്‍പില്‍ ഇല്ല. രണ്ട് ഇപ്പോള്‍ താങ്കള്‍ ചികിത്സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് താങ്കളുടെ ചികിത്സയ്ക്കായി ഒരു തുക ഈ ആശുപത്രിയില്‍ അടക്കാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലില്‍ ഉള്ള രാജഗിരി ആശുപത്രിയില്‍ 50 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.’