‘ഈ ഫോൺ കോൾ മനസിലുള്ള പേടിയും വിഷമവും മാറ്റി,ആ ചോദ്യം എന്നോട് വളരെ കുറച്ച് പേര് മാത്രമേ ചോദിച്ചിട്ടുള്ളു’- ബാല

May 3, 2020

ഒരു ഫോൺ കോളിലൂടെ തന്റെ എല്ലാ സങ്കടങ്ങളും മാറിയെന്നു പറയുകയാണ് നടൻ ബാല. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ തമിഴ്‌നാട്ടിൽ കുടുങ്ങിയിരിക്കുകയാണ് ബാലയുടെ മാതാപിതാക്കൾ. ബാല കൊച്ചിയിലും. ഈ സമയത്ത് തന്നെ ഒരാൾ ഫോൺ വിളിച്ച് ചോദിച്ച കാര്യങ്ങൾ ഏറ്റവും ആശ്വാസകരമായി എന്ന് പറയുകയാണ് ബാല. മറ്റാരുമല്ല, മോഹൻലാൽ ആണ്.

ബാലയുടെ വാക്കുകൾ;

കുറച്ച് മുൻപ് എനിക്കൊരു കാൾ വന്നു. വിളിച്ച അദ്ദേഹം ചോദിച്ച മൂന്നു കാര്യങ്ങളുണ്ട്. ബാല കൊച്ചിയിലാണോ, ചെന്നൈയിലാണോ? കൊച്ചിയിലാണ് എന്ന് പറഞ്ഞു. കൊച്ചിയിലാണെങ്കിൽ ആര് ഭക്ഷണം വെച്ചുതരുമെന്ന് ചോദിച്ചു. എന്റെ കൂടെ സ്റ്റാഫുകൾ ഉണ്ട് സാർ, കുഴപ്പമില്ല എന്ന് മറുപടി പറഞ്ഞു. അദ്ദേഹം അടുത്തതായി ചോദിച്ച ചോദ്യം എന്നോട് വളരെ കുറച്ച് പേര് മാത്രമേ ചോദിച്ചിട്ടുള്ളു. അതെനിക്ക് ഒരുപാട് ഫീൽ ചെയ്തു.

ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നാണ് അടുത്ത ചോദ്യം. അവർ ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ സുഖമായിരിക്കുന്നോ എന്നാണ് ചോദിച്ചത്. എന്റെ മനസിലെ വികാരമാണ് അദ്ദേഹം ചോദ്യത്തിലൂടെ പറഞ്ഞത്. അമ്മയ്ക്ക് 68 വയസായി. അച്ഛന് 73. ഈ പ്രായത്തിൽ അവർ ഒറ്റക്ക് ഇരിക്കുകയാണ്.

ചെന്നൈ പൂർണമായും ലോക്ക് ഡൗണിൽ ആണ്.ഈ വേദന നാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ്‌നാട്ടിലെ ഇന്നത്തെ അവസ്ഥ എന്താണെന്നും അറിയാം. മാത്രമല്ല, അവിടെ നിന്നുമാണ് അദ്ദേഹം വിളിച്ചത്. ഈ ഫോൺ കോൾ എനിക്ക് ഒരുപാട് ശക്തി തന്നു. മനസിലുള്ള പേടിയും വിഷമവും മാറിക്കിട്ടി. എന്നെ വിളിച്ചത് മറ്റാരുമല്ല, ലാലേട്ടൻ.

ഒരു നടാനായിട്ടല്ല, സൂപ്പർസ്റ്റാറായല്ല, ഒരു പച്ചമനുഷ്യനായാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ ഹ്യുമാനിറ്റിയിൽ തല കുനിക്കുന്നു. ഒരുപാട് കാര്യങ്ങൾ ഈ സമയത്ത് തകൾ ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിക്കും.

എല്ലാ താരങ്ങളെയും ചെറിയ അഭിനേതാക്കളെ പോലും ഈ ലോക്ക് ഡൗൺ കാലത്ത് മോഹൻലാൽ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു.