‘ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്! ആ ഒരു ഒറ്റ കാര്യം കൊണ്ട് ഭാഷ പോലും അറിയാതെ ഞാൻ ചെയ്ത സിനിമ’- ഹൃദയംതൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദൻ

May 20, 2020

അറുപതാം പിറന്നാൾ നിറവിലാണ് നടൻ മോഹൻലാൽ. ആശംസകളും ഓർമ്മക്കുറിപ്പുകളുമായി സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം സജീവമാണ്. വെള്ളിത്തിരയിൽ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളെ പ്രണയിക്കുകയും സിനിമയിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത നിമിഷങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ;

വേനലവധിക്കാലത്ത് മാത്രമാണ് അമ്മ കേബിൾ കണക്ഷൻ എടുക്കാൻ സമ്മതിക്കുകയുള്ളു. അതുകൊണ്ട് ആ സമയത്താണ് ഞാൻ കൂടുതലും മലയാള സിനിമകൾ കണ്ടിട്ടുള്ളത്. ഗുജറാത്തിൽ അന്ന് മലയാള സിനിമയ്ക്കു തീയേറ്റർ റിലീസ് ഉണ്ടായിരുന്നില്ല. പക്ഷെ മിക്ക മലയാള സിനിമകളും ടിവി ചാനലിൽ വരും. വീട്ടിൽ എല്ലാവർക്കും മലയാള സിനിമ കാണാനായിരുന്നു ഇഷ്ടം, എനിക്കും . അങ്ങനെയിരിക്കെ ഒരിക്കൽ ടിവിയിൽ ഞാൻ ‘സ്ഫടികം’ സിനിമ കാണാനിടയായി . സിക്സ് പാക്ക് ബോഡിയും, ക്‌ളീൻ ഷേവ് നായകന്മാരേയുമെല്ലാം അവിടെ കണ്ടു ശീലിച്ച എനിക്ക് അപ്പോൾ ഞാൻ സ്‌ക്രീനിൽ കാണുന്ന ആ നായകൻ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടൻ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല. അതിനു ശേഷം മുണ്ടിനോടും റെയ്ബാൻ ഗ്ലാസിനോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ് എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയല്ല.

എന്നാൽ കേരളത്തിൽ വന്നപ്പോൾ ഈ ഇഷ്ടം എന്റെ മാത്രമല്ല, കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഇഷ്ടം തന്നെയാണെന്ന് മനസ്സിലായി. അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാൻ ഇന്നുമോർക്കുന്നു, എപ്പോഴെങ്കിലും എനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന്. അതൊരു സ്വപ്നം മാത്രമായി മനസ്സിൽ നിൽക്കുമെന്ന് വിചാരിച്ചു. വർഷങ്ങൾക്ക് ശേഷം ഞാൻ സിനിമയിലെത്തി, എന്നാൽ ഒരു സിനിമയിൽ പോലും ലാലേട്ടന്റെ ഒപ്പമഭിനയിക്കാൻ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു തെലുങ്കു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്.അന്ന് അവർ പറഞ്ഞതിൽ ഞാൻ ആകെ കേട്ടത് ഒറ്റ കാര്യം മാത്രമാണ്. ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്, ആ ഒരു ഒറ്റ ആഗ്രഹം കൊണ്ട് ഞാൻ ഭാഷ പോലും അറിയാതെ എന്റെ ആദ്യത്തെ തെലുങ്കു പടം ചെയ്തു. ത്രില്ലിന്റെ ഏതൊക്കെ അവസ്ഥാന്തരങ്ങൾ ഉണ്ടോ, അതെല്ലാം അനുഭവിച്ചു എന്ന് തന്നെ പറയാം. എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന് ലാലേട്ടന്റെ കൂടെ സ്‌ക്രീനിൽ വന്നത് ആയിരിക്കും..

ഒരു നടനെന്ന നിലയിൽ ലാലേട്ടൻ എന്താണെന്നു എനിക്ക് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. കോമഡിയും,റൊമാൻസും, മാസും, സെന്റിമെൻസും എല്ലാം ഒരേ തലത്തിൽ കൊണ്ടു പോവുന്നത് കൊണ്ട് ആണല്ലോ അദ്ദേഹത്തെ നമ്മൾ എല്ലാവരും കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്. ഒരു താരം എന്ന നിലയിൽ ലാലേട്ടൻ അന്നും ഇന്നും അജയ്യനാണ്. അന്നും ഇന്നും അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ അതെ ആവേശം അതുപോലെ നിലനിൽക്കുന്നു. എന്റെ പരിമിതമായ അറിവിൽ 1980 കൾ മുതലുള്ള നാലു പതിറ്റാണ്ടിലും മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച താരമാണ് ലാലേട്ടൻ. പ്രിയദർശൻ സാറിന്റെ ‘മരക്കാർ’ എന്ന ചിത്രം വരുന്നതിലൂടെ ഈ കാലഘട്ടത്തിലും ഒരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ അങ്ങയെ തേടി എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു .ഈ കൊറോണക്കാലത്ത് എന്നെ വിളിക്കുകയും, എന്നേയും എന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും കുറിച്ച് അന്വേഷിക്കുകയും, ഞങ്ങളുടെ ക്ഷേമ വിവരങ്ങൾ തിരക്കുകയും ചെയ്തു മോഹൻലാൽ എന്ന ഈ മനുഷ്യൻ. ഒരു സൂപ്പർ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഒരു ഏട്ടൻ അങ്ങനെ ചെയ്യും.

Read More:എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; 26 ന് തന്നെ തുടങ്ങും

എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടൻ പ്രചോദിപ്പിക്കുന്നതെന്നു അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടും അല്ലാതെയും താങ്കൾ പ്രചോദിപ്പിച്ച ഓരോരുത്തർക്കും വേണ്ടി ഞാൻ നേരുന്നു, സിനിമയിൽ എത്തിയിട്ട് ലാലേട്ടന്റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേൽ അത് എന്നും ഒരു തീരാ നഷ്ടമായി എന്റെ ഉള്ളിൽ ഉണ്ടാവും, എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ ലാലേട്ടന് ഒരായിരം ജന്മദിനാശംസകൾ…എന്നും ആരോഗ്യവും സന്തോഷവും തന്നു എന്റെയീ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ…എന്ന് ഏട്ടന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ.

Story highlights- Unni Mukundan about mohanlal