സുഹൃത്തുക്കൾ കാരണം കല്ലേറ് കിട്ടാതെ രക്ഷപ്പെട്ട ‘ഗായകൻ’- കോളേജ് ഓർമ്മകൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

July 28, 2020

എന്നും ആരാധകരുടെ ചോക്ലേറ്റ് ഹീറോ ആയ കുഞ്ചാക്കോ ബോബൻ കോളേജ് ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച ക്യാമ്പസ് ഓർമ്മകൾ ചിത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നത്.

ആലപ്പുഴ എസ് ഡി കോളേജിലെ നിറപ്പകിട്ടാർന്ന ദിനങ്ങളിലെ രസകരമായ ചില സംഭവങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം കൊമേഴ്‌സ് ഡേയ്ക്ക് പാട്ടുപാടുന്ന ചിത്രത്തിനൊപ്പം രസകരമായൊരു കുറിപ്പുമുണ്ട്.’ കൊമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആയതുകൊണ്ട് എന്തും ആകാമല്ലോ. സുഹൃത്തുക്കളായ സോണി, വിനോദ് എന്നിവർക്കൊപ്പം ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനമാണ് പാടുന്നത്. അവരുള്ളതുകൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു’.

എസ് ഡി കോളേജിൽ 1997 ബാച്ച് വിദ്യാർത്ഥിയായിരുന്നു കുഞ്ചാക്കോ ബോബൻ. സുഹൃത്തിന്റെ ബൈക്കിൽ ചാരി നിൽക്കുന്ന മറ്റൊരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. ക്‌ളാസ് കട്ട് ചെയ്യൽ, കടം വാങ്ങിയ ബൈക്ക്, തൊണ്ണൂറുകളിലെ ത്രില്ലർ എന്നൊക്കെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

Read More: സണ്ണി മണിച്ചിത്രത്താഴിട്ട് പൂട്ടിയ നാഗവല്ലി ദേ, ഇവിടുണ്ട്- വൈറലായ ഫോട്ടോഷൂട്ട്

കോളേജ് പഠനത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് ചുവടുവച്ചത്. 1997ൽ തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചായിരുന്നു വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘അഞ്ചാം പാതിരാ’ വൻ വിജയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് മകൻ ഇസഹാക്കിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ.

Story highlights-kunchacko boban about college days