സച്ചിൻ ‘200’ ന്റെ ചരിത്രത്തെ തൊട്ടതിന് പന്ത്രണ്ടാണ്ട്…

February 24, 2022

സയിദ് അൻവർ 194 റൺസിൽ സച്ചിന്റെ ബോളിൽ പുറത്തായതും, ചാൾസ് കവഡ്രി 194 ൽ എത്തിയപ്പോൾ കളിയവസാനിച്ചതും ഒരുപക്ഷെ ലോക ചരിത്രത്തിൽ ആദ്യമായി ഏകദിനത്തിന്റെ ഒരു ഇന്നിങ്സിൽ 200 റൺസ് ഒരു പുരുഷതാരം റൺസ് നേടുന്നത് ക്രിക്കറ്റിന്റെ ദൈവം തന്നെയാകണം എന്നുള്ളത് കൊണ്ടാകും. അതിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്. ഏകദിന ക്രിക്കറ്റിന്റെയെന്നല്ല ലോക ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും സുന്ദരമായ ആ നിമിഷത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വ്യാഴവട്ടക്കാലത്തിന്റെ പ്രായം തികയുകയാണ്.

12 വര്ഷം മുൻപുള്ള ആ ദിനമിന്നും ക്രിക്കറ്റ് ആസ്വാദകന്റെ ഓർമയുടെ പുസ്തകത്തിൽ മങ്ങാതെ ഇടം പിടിച്ചിരിക്കുന്നുണ്ട്. പക്ഷേ ഏകദിനത്തിൽ 200 റൺസെന്ന മാന്ത്രികതയെ ആദ്യമായി സ്വന്തമാക്കുന്നത് ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കാണ്. 1997 ഡിസംബർ 16 ന് ബെല്ലിൻഡ നേടിയ 229 റൺസാണ് വനിത ഏകദിന ക്രിക്കറ്റിലെ ഒരേ ഒരു ഡബിൾ സെഞ്ച്വറി.

ഗ്വാളിയോറിൽ ഇൻഡ്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ 2010 ഫെബ്രുവരി 24 ന് നടന്ന മത്സരം, സ്‌റ്റെയ്‌നും പാർനലുമടക്കം മികവുറ്റ ബോളിങ് നിരയുള്ളതുകൊണ്ട് തന്നെ ഒരു കൂറ്റൻ സ്കോറോന്നും ഇന്ത്യൻ ടീമും ആരാധകരും മനസിൽ പോലും കണ്ടിട്ടേയുണ്ടാകില്ല. മത്സരത്തിന്റെ തുടക്കത്തിലേ തന്നെ ഓപ്പണിങ്ങിലെ വിശ്വസ്തൻ സെവാഗ് 9 റൺസെടുത്ത് പുറത്തായി. പിന്നാലെ വന്ന ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് ഗ്വാളിയോറിൽ പിന്നീട് സച്ചിന്റെ ബാറ്റിംഗ് മാന്ത്രികത അരങ്ങേറുകയായിരുന്നു.

Read also: സഞ്ജുവിൻറെ വരവ് കാത്ത് ആരാധകർ; ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20 ഇന്ന്

ലോകക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്രയും കാലത്തോളം അടയാളപ്പെടുത്തിയ മികവാർന്ന ഇന്നിഗ്‌സുകളിലൊന്നായി, സച്ചിന്റെ 200 റൺസ് കാണിക്കുന്നതിനാധാരം അതുവരെ അപ്രാപ്യമെന്ന് തോന്നിയ ഒന്നിനെ അത്രമേൽ ലളിതമെന്ന് സച്ചിൻ തെളിയിച്ചതുകൊണ്ടുകൂടിയാണ്. എന്നാൽ പിന്നീട് കളിക്കളത്തിലെത്തിയ പലരും 200 റൺസിന്റെ അതിരിനെ മറികടന്നു, പക്ഷെ ഇപ്പോഴും സച്ചിന്റെ ‘200’ അത് വലിയ ചരിത്രത്തിന് നാന്നി കുറിക്കലെന്നോണം ഉയർന്ന് തന്നെ നിലനിൽക്കുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന്റെ മാസ്മരികതയെ വിളിച്ച് പറഞ്ഞ് രോഹിത് ശർമ 3 തവണ 200 റൺസ് ഏകദിന ഇന്നിങ്സിൽ നേടി. രോഹിത്തിന്റെ ശ്രീലങ്കയ്ക്കെതിരെ നേടിയ 264 റൺസ് ആണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറും. സച്ചിൻ നേടിയ 200 റൺസിന്റെ പിൻബലത്തിൽ ആ മത്സരത്തിൽ ഇന്ത്യ 153 റൺസിനാണ് അന്ന് വിജയം രുചിച്ചത്.

Story highlights: 12 years ago today Sachin Tendulkar became first batsman to score double century