കനത്ത ചൂടിനെയും വകവയ്ക്കാതെ ബേ ഓഫ് ഫയറിലേക്ക് സഞ്ചാരികൾ എത്തുന്നതിന് പിന്നിൽ…

March 5, 2022

കനത്ത ചൂടിലും അതിമനോഹരമായ കാഴ്ചകൾക്കൊണ്ട് വിനോദ സഞ്ചാരികളുടെ ഹൃദയം കവരുന്ന ഇടമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ ഉൾക്കടലായ ബേ ഓഫ് ഫയേഴ്‌സ് അഥവാ, തീക്കനൽ തീരം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും അസാധാരണമായ വശ്യഭംഗിയാണ് ബേ ഓഫ് ഫയേഴ്‌സിനുള്ളത്. അസാധാരണമായ രീതിയിൽ തെളിഞ്ഞ നീലക്കടലും, തിളക്കമുള്ള വെളുത്ത കടൽത്തീരവും, ഓറഞ്ച് നിറമാർന്ന പാറകളും കൊണ്ട് കാഴ്ചയുടെ വേറിട്ടൊരു അനുഭൂതിയാണ് ഇവിടെത്തുന്ന സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

ബിനലോംഗ് ബേ മുതൽ എഡ്ഡിസ്റ്റോൺ പോയിന്റ് വരെ 50 കിലോമീറ്റർ ദൂരത്താണ് ബേ ഓഫ് ഫയർസ് തീരം. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തീരം കണ്ടാൽ ആദ്യകാഴ്ചയിൽ ആളിക്കത്തുന്ന തീയായി തോന്നും. പാറകളിലെ തീക്കനൽ നിറമാണ് ഇതിന് കാരണം. ആൽഗകളുടെയും ഫംഗസിന്റെയും സംയുക്ത പ്രവർത്തനമാണ് പാറകളിലെ ഈ നിറത്തിന്റെ രഹസ്യം. ഈ അപൂർവ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനും കനത്ത ചൂട് വകവയ്ക്കാതെ ആളുകൾ എത്താറുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബേ ഓഫ് ഫയേഴ്‌സ്.

Read also: അള്ളാ അതൊന്നും ഞമ്മക്ക് അറിയൂല; പാട്ട് വേദിയിൽ ഇംഗ്ലീഷ് സംസാരിക്കാനെത്തിയ മിയക്കുട്ടി ആ ചോദ്യത്തിന് മുന്നിൽ പകച്ചുപോയി, വിഡിയോ

അവധിക്കാല വസതികളുടെയും ക്യാംപ് സൈറ്റുകളുടെയും മനോഹരമായ ഗ്രാമം കൂടിയാണ് ബിനലോംഗ് ബേ. നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം, കയാക്കിംഗ്, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണിത്. സഞ്ചാരികളെ കാത്ത് സ്‌കെറ്റൺ ബേ, ഗ്രാന്റ്‌സ് പോയിന്റ്, എലിഫന്റ് ഹെഡ് തുടങ്ങി മനോഹരമായ നിരവധി സ്ഥലങ്ങളുമുണ്ട്.

ബേ ഓഫ് ഫയർ- പേരിന് പിന്നിൽ…

1773-ൽ ക്യാപ്റ്റൻ തോബിയാസ് ഫർണിയോക്‌സ് എന്ന കപ്പിത്താൻ ഇതുവഴി സഞ്ചരിക്കുമ്പോൾ അവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങൾ കടൽത്തീരത്ത് തീകൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ അദ്ദേഹമാണ് ഈ തീരത്തിന് ബേ ഓഫ് ഫയർ എന്ന് പേര് നൽകിയത്. ആദ്യത്തെ ടാസ്മാനിയൻ നിവാസികളുടെ അവശേഷിപ്പുകളായ ഷെല്ലുകൾ, അസ്ഥി കൂമ്പാരങ്ങൾ മിഡെൻസ് രൂപത്തിൽ പുല്ലിനകത്തും പുറത്തും ഇപ്പോഴും കാണാം.

Story highlights: bay of fires in Australia