സെഞ്ചുറി തിളക്കത്തിൽ ഡികോക്കിന്റെ ആറാട്ട്; കൂറ്റൻ സ്‌കോറിൽ ലഖ്‌നൗ

May 18, 2022

അവിശ്വസനീയമായ പ്രകടനത്തോടെ കൊൽക്കത്തയെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് ലഖ്‌നൗ താരം ക്വിന്‍റണ്‍ ഡികോക്ക്. വെറും 70 പന്തിൽ 140 റൺസാണ് ഡികോക്ക് അടിച്ചു കൂട്ടിയത്. ഡികോക്കിന്റെ സെഞ്ചുറിയുടെയും നായകൻ കെ എൽ രാഹുൽ നേടിയ 68 റൺസിന്റെയും ബലത്തിൽ വിക്കറ്റൊന്നും പോവാതെ 210 റൺസാണ് ലഖ്‌നൗ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ നേടിയത്.

ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉയർത്തിയ 211 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത ഇപ്പോൾ 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എടുത്തിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങാനുള്ള ലഖ്‌നൗ നായകൻ കെ എൽ രാഹുലിന്റെ തീരുമാനം തീർത്തും ശരി വയ്ക്കുന്ന പ്രകടനമാണ് ടീമിന്റെ ഓപ്പണർമാരായ ഡികോക്കും രാഹുലും കൂടി കാഴ്‌ചവെച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ലഖ്‌നൗവിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞില്ല.

അവസാന 3 ഓവറുകളിൽ നിറഞ്ഞാടുകയായിരുന്നു ഡികോക്ക്. റസൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ടീം സ്‌കോർ 150 കടത്തിയ ഡികോക്ക് അതേ ഓവറിൽ സെഞ്ചുറിയും നേടി. ആ ഓവറിൽ 15 റൺസ് നേടിയ ഡികോക്ക് പിന്നീടുള്ള രണ്ടോവറുകളിലും സംഹാര താണ്ഡവമാടുകയായിരുന്നു. സൗത്തി എറിഞ്ഞ പത്തൊൻപതാം ഓവറിൽ 4 സിക്‌സറുകൾ ഉൾപ്പടെ 27 റൺസ് പിറന്നപ്പോൾ ആന്ദ്രേ റാസൽ എറിഞ്ഞ അവസാന ഓവറിൽ 19 റൺസാണ് ലഖ്‌നൗ നേടിയത്.

Read More: ‘അവൻ ഇന്ത്യൻ ടീമിലെത്തേണ്ടവൻ..’; യുവതാരത്തെ പ്രശംസിച്ച് രവി ശാസ്ത്രിയും ഇർഫാൻ പത്താനും

ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ലഖ്‌നൗ ടീമിൽ ക്രുനാല്‍ പാണ്ഡ്യ, ദുഷ്‌മന്ത ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവർ അന്തിമ ഇലവനിലെത്തിയപ്പോൾ കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ ടീമിലെത്തുകയായിരുന്നു.

Story Highlights: Dekok’s century helps lucknow to get a huge score against kolkata