പേവിഷബാധ, ഈ കാര്യങ്ങൾ അവഗണിക്കരുത്…; കാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

September 6, 2022

ഒരു പക്ഷെ കൊവിഡിന് ശേഷം ഇന്ന് മലയാളികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തെരുവ് നായ ശല്യം. വഴിവക്കുകളിലും റോഡിലുമെല്ലാം അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ വലിയ ഭീതി വിതയ്ക്കുകയാണ്. തെരുവ് നായ ആക്രമണത്തിന്റെ വാർത്തകൾ ഇന്ന് എല്ലാ ദിവസത്തെയും പത്രത്താളുകളിൽ ഇടം നേടുന്നു.

ഈ സാഹചര്യത്തില്‍ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന്‍ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനപ്രകാരം കേരളത്തിലെ തെരുവ് നായകളുടെ എണ്ണം രണ്ടരലക്ഷത്തിലധികമായി. ആറ് വർഷത്തിനിടെ നാൽപ്പത്തിനാല് പേർ തെരുവ്നായകളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഇരുപത് മരണം ഉണ്ടായെന്നത് സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്.

കാമ്പയിനിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്‌ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

· മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്

· പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം

· കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക

· എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക

· മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.

· കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം

· കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം

· വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക

· വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക

· മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്

· പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അത് അവഗണിക്കരുത്.

Read More: “ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി, അതാണ് എന്റെ ചേട്ടൻ..”; സൂര്യയ്ക്ക് മനസ്സ് തൊടുന്ന കുറിപ്പുമായി കാർത്തി

Story Highlights: Campaign against rabies