“മാർക്ക് കൊടുത്തില്ലെങ്കിൽ മേതികയുടെ കൈയിൽ നിന്നും നല്ല ഇടി കിട്ടും..”; പാട്ടുവേദിയിൽ പൊട്ടിച്ചിരി പടർന്ന നിമിഷം

വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
ഇപ്പോൾ കണ്ണൂര് നിന്നുള്ള മേതികയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ “വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേതിക വേദിയിൽ എത്തിയത്. മോഹൻ സിത്താര സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്. പാട്ടുവേദിയിലെ വിധികർത്താവ് കൂടിയായ എം.ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദ്യമായ ആലാപനത്തിലൂടെ വേദിയുടെ മനസ്സ് നിറയ്ക്കുകയായിരുന്നു മേതികക്കുട്ടി.
അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Story Highlights: Flowers top singer season 3 funny moment