“ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

October 16, 2022

മലയാളികൾക്ക് ആശാനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. ഒറ്റ സീസൺ കൊണ്ട് കാൽപന്തുകളി ആവേശമായി കൊണ്ട് നടക്കുന്ന ഒരു ജനതയുടെ ഇടനെഞ്ചിലാണ് അദ്ദേഹം സ്ഥാനം നേടിയിരിക്കുന്നത്. ഇവാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലോകോത്തര ടീമായി മാറും എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഇപ്പോൾ ഇവാനുമായുള്ള 24 ന്യൂസിന്റെ എക്‌സ്ക്ലൂസിവ് ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ആരാധകർ ടീമിന്റെ ആവേശമാണെന്ന് പറയുന്ന ഇവാൻ അവർക്ക് വേണ്ടി കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നതെന്നും കൂട്ടിച്ചേർത്തു. ഫുട്‌ബോളിൽ മാജിക്കുകളില്ലെന്നും കഠിനാധ്വാനമാണ് വിജയങ്ങൾ കൊണ്ട് തരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എടികെ മോഹൻ ബഗാനുമായി ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തെ പറ്റിയും ഇവാൻ വാചാലനായി. എടികെ ശക്തരാണെന്നും എന്നാൽ അവർക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 7.30 ന് കലൂർ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടുന്നത്.

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Story Highlights: Ivan vukomanovic 24 news exclusive interview