അന്ന് മെസിയെ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇന്ന് കടുത്ത ആരാധകൻ; ഇത് മിശിഹായുടെ മാജിക്ക്

December 16, 2022

അർജന്റീനയുടെ സൂപ്പർ താരം മെസിയുമായി ബന്ധപ്പെട്ട ഒരു വിവാദം ലോകകപ്പിന്റെ ആദ്യ നാളുകളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു. മെക്‌സിക്കോയുമായുള്ള മത്സരത്തിലെ വിജയത്തിന് ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷത്തിൽ മെസി മെക്‌സിക്കോ താരത്തിന്റെ ജേഴ്‌സി താഴേയിട്ട് ചവിട്ടി എന്നായിരുന്നു താരത്തിനെതിരെ ഉയർന്ന ആരോപണം. മെക്‌സിക്കൻ ബോക്‌സർ കനേലോ അൽവാരസാണ് മെസ്സിക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. താൻ മെസിയെ നേരിട്ട് കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിക്കുന്നതാവും നല്ലതെന്നും അൽവാരസ് കൂട്ടിച്ചേർത്തു.

എന്നാലിപ്പോൾ മെസിയുടെ കളിക്കളത്തിലെ പ്രകടനത്തിന് കൈയടിക്കുന്ന ഒരു ആരാധകനായി മാറിയിരിക്കുകയാണ് അൽവാരസ്. കഴിഞ്ഞ ദിവസം ക്രൊയേഷ്യയുമായുള്ള സെമിഫൈനൽ മത്സരത്തിൽ മെസി നൽകിയ അസാമാന്യമായ ഒരു അസ്സിസ്റ്റിൽ നിന്ന് അർജന്റീന താരം ജൂലിയൻ അൽവാരസ് ഒരു മികച്ച ഗോൾ നേടിയിരുന്നു. ഇതിന്റെ വിഡിയോ ബോക്‌സർ കനേലോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. അതിഗംഭീരം എന്ന് അർത്ഥം വരുന്ന സ്മൈലികളോടൊപ്പമാണ് കനേലോ വിഡിയോ പങ്കുവെച്ചത്.

അതേ സമയം മെസിയെ ഭീഷണിപ്പെടുത്തിയതിൽ മാപ്പപേക്ഷയുമായി കനേലോ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ആവേശം കൂടി പോയതാണെന്നും സംഭവത്തിൽ മെസിയോട് മാപ്പ് ചോദിക്കുന്നുവെന്നും താരം പറഞ്ഞു. “കഴിഞ്ഞ കുറച്ചു ദിവസമായി എൻ്റെ രാജ്യത്തോടുള്ള പ്രണയം കാരണം എനിക്ക് ആവേശം കുറച്ച് കൂടിപ്പോയി. അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ട് മെസിയോടും അർജൻ്റീനക്കാരോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- അൽവാരസ് പറഞ്ഞു.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

ഈ വിവാദത്തിൽ നേരത്തെ തന്നെ മെസിക്ക് പിന്തുണയുമായി മെക്‌സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ ജേഴ്‌സിയാണ് മത്സരശേഷം മെസിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മെസി അങ്ങനെ ചെയ്യുന്ന ഒരാളല്ലെന്നാണ് താരം പറഞ്ഞത്. നനഞ്ഞ ജേഴ്‌സി നിലത്തിടുന്നത് ഡ്രസിങ് റൂമിൽ പതിവാണെന്നും ഇതിനെ പറ്റി അറിയാത്തത് കൊണ്ടാണ് കനേലോ വിവാദം ഉണ്ടാക്കുന്നതെന്നും ഗുര്‍ഡാഡോ കൂട്ടിച്ചേർത്തു.

Story Highlights: Canelo Alvarez shares video of messi