ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

December 2, 2022

ഒരു ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്ററുകളോളം. യുകെയിലാണ് സംഭവം. ട്രക്ക് എൻജിന്റെ വലിയ ശബ്‌ദത്തിനിടയിൽ എങ്ങനെയാണ് ഈ പൂച്ച ഇത്രയും ദൂരം സഞ്ചരിച്ചതെന്നാണ് ഇപ്പോൾ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. സതാംപ്ടണിൽ നിന്ന് പുറപ്പെട്ട ട്രക്ക് മെർസിസൈഡിലെ ലിസ്കാർഡിലെ സൂപ്പർമാർക്കറ്റിൽ എത്തിയപ്പോഴാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയെ ട്രക്കിന്റെ ബോണറ്റിൽ കണ്ടെത്തിയത്.

ഇപ്പോൾ പൂച്ചയുടെ ഉടമകളെ തെരയുകയാണ് ആർഎസ്പിസിഎ (റോയൽ സൊസൈറ്റി ഫോർ ദി പ്രീവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്). കിലോമീറ്ററുകൾ ബോണറ്റിനകത്ത് അകപ്പെട്ട പൂച്ച ആകെ പേടിച്ചുപോയിരുന്നു. മാത്രവുമല്ല എണ്ണയിൽ മുങ്ങിയിട്ടുണ്ടായിരുന്നു എന്നും ആർഎസ്പിസിഎ പറഞ്ഞു. മിക്കവരും വളർത്തു മൃഗങ്ങൾക്ക് ഇപ്പോൾ മൈക്രോചിപ്പുകൾ ഘടിപ്പിക്കാറുണ്ട്. നിർഭാഗ്യവശാൽ പൂച്ചയുടെ ദേഹത്ത് മൈക്രോചിപ്പ് കണ്ടെത്താൻ സാധിച്ചില്ല.

യോർക്കി എന്നാണ് ഈ പൂച്ചയ്ക്ക് വിളിപേരിട്ടിരിക്കുന്നത്.“ഇത്രയും വലിയ ശബ്ദമുള്ള എഞ്ചിന്റെ അരികിൽ ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് പൂച്ചയെ സംബന്ധച്ചിടത്തോളം എത്രത്തോളം ഭയാനകം ആണെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല” എന്നാണ് ആർ‌എസ്‌പി‌സി‌എ പറഞ്ഞത്.

Read More: 12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ..

അതേ സമയം ദക്ഷിണ കൊറിയയിൽ ഖനി തകർന്ന് ഒൻപത് നാൾ ഭൂമിക്കടിയിൽ കുടുങ്ങി പോയ രണ്ട് തൊഴിലാളികളുടെ അതിജീവന കഥ കുറച്ചു നാൾ മുൻപ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തെക്കുകിഴക്കൻ നഗരമായ ബോങ്‌വായിൽ ഒരു സിങ്ക് ഖനി തകർന്നതിനെത്തുടർന്ന് ഒമ്പത് ദിവസത്തോളം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. ലംബ ഷാഫ്റ്റിനുള്ളിൽ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും കഴിച്ചാണ് ഈ ദക്ഷിണ കൊറിയൻ ഖനിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. പിന്നീട് രക്ഷാപ്രവർത്തനത്തിലൂടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. പ്രസിഡന്റ് യൂൻ സുക്-യോൾ ‘യഥാർത്ഥ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബർ 26 ന് ഖനി തകർന്നതിനെത്തുടർന്ന് അവർ ഭൂമിക്കടിയിൽ 190 മീറ്റർ ലംബമായ ഷാഫ്റ്റിൽ കുടുങ്ങുകയായിരുന്നു.

Story Highlights: Cat travelled in a truck bonnet for 400 kms