ഇരട്ടി പ്രഹരം; ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ അർജന്റീന മുൻപിൽ, ഗോളുമായി തിളങ്ങി മെസിയും ഡി മരിയയും

December 18, 2022

ലുസൈൽ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മിശിഹായും ഡി മരിയയും സ്‌കോർ ചെയ്‌തതോടെ ലോകകപ്പ് ഫൈനലിലെ ആദ്യ പകുതിയിൽ അർജന്റീന ഫ്രാൻസിനെ നിഷ്പ്രഭരാക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ലയണൽ മെസി പെനാൽറ്റിയിലൂടെ സ്‌കോർ ചെയ്‌തപ്പോൾ അതിമനോഹരമായ ഒരു ഗോളാണ് ഡി മരിയ നേടിയത്.

കോച്ച് സ്കലോണിയുടെയും നായകൻ ലയണൽ മെസിയുടെയും തന്ത്രങ്ങൾ കളത്തിൽ വിജയിച്ചപ്പോൾ കരുത്തരായ ഫ്രാൻസ് മൈതാനത്തു നിസ്സഹായരാവുന്ന കാഴ്ച്ചയാണ് കാണേണ്ടി വന്നത്. 23-ാം മിനുട്ടിലെ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുട്ടിൽ മരിയയിലൂടെ മെസ്സിയും കൂട്ടരും ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു.

Read More: ലോകകപ്പ് സമാപന ചടങ്ങിൽ താരമാവാൻ ദീപിക പദുക്കോൺ; ട്രോഫി അവതരിപ്പിക്കുന്നത് താരമെന്ന് സൂചന

അതേ സമയം മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഫൈനൽ മത്സരം കാണാനുണ്ടാവുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തിയത്. ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില്‍ വച്ച് പുറത്തിറക്കിയിരുന്നു. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്‍റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വിഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. നേരത്തെ മികച്ച സ്വീകരണമാണ് പ്രിയ നടൻ മമ്മൂട്ടിക്ക് ഖത്തറിൽ ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Messi and di maria scores in first half of the final